
Perinthalmanna Radio
Date: 13-09-2025
പെരിന്തൽമണ്ണ: പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിലെ മേലാറ്റൂർ– പുലാമന്തോൾ റോഡിലെ പാടേ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി പുനരാരംഭിച്ചു.
റോഡിന്റെ 144 കോടി രൂപയുടെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് അലംഭാവത്തിന്റെയും നിർമാണ സ്തംഭനത്തിന്റെയും പേരിൽ കരാർ കമ്പനിയെ മാറ്റിയതിനെ തുടർന്നാണ്, അടിയന്തര അറ്റകുറ്റപ്പണിക്കായി 96.50 ലക്ഷം രൂപ അനുവദിച്ചത്. പ്രധാന പ്രവൃത്തിയുടെ നടപടി ക്രമങ്ങളും ടെൻഡർ നടപടികളും വൈകുമെന്നതിനാലാണ് തുക അനുവദിച്ചത്.
കഴിഞ്ഞ ദിവസം വരെ അറ്റകുറ്റപ്പണിക്കായി കരാറുകാരന് 75,63,586 രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രവൃത്തിയും ഇഴയുന്ന സാഹചര്യമായിരുന്നു. പാതയിൽ ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്ന ഭാഗം പുലാമന്തോൾ കട്ടുപ്പാറ മേഖലയിലാണ്.
ഈ മേഖലയിലാണ് ഇതു സംബന്ധിച്ച് ഒട്ടേറെ സമരങ്ങളും നടന്നത്. ക്വാറി വേസ്റ്റ് ഉപയോഗിച്ചു കുഴിയടയ്ക്കാനുള്ള അധികൃതരുടെ ശ്രമം കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞതും ഇവിടെയായിരുന്നു. ഈ ഭാഗത്താണ് ഇന്നലെ അറ്റകുറ്റപ്പണി ആരംഭിച്ചത്. കുഴികൾ അടച്ച ക്വാറി വേസ്റ്റ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയ ശേഷമാണ് ടാറിങ് നടത്തുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
