
Perinthalmanna Radio
Date: 22-11-2025
കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുമെന്ന് കമിഷന്റെ പ്രാഥമിക നിഗമനം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാ പിതാക്കളുടെയോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവർ 27.8 ലക്ഷമെന്നാണ് (10 ശതമാനം) കണക്ക്. ആകെ എന്യൂമറേഷൻ’ ഫോം വിതരണം ചെയ്ത് 2.78 കോടി പേരിൽ 1.89 കോടി പേർ 2002ലെയും 2025ലെയും പട്ടികയിലുള്ളവരാണ്. ഇവർ രേഖകൾ സമർപ്പിക്കേണ്ട ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.
2002ൽ 18 വയസ് തികയാത്തവർ 61.16 ലക്ഷം പേരുണ്ട്. പക്ഷേ, രക്ഷിതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇവർക്കും രേഖകൾ നൽകേണ്ടതില്ല. 2.78 കോടിയിൽ ശേഷിക്കുന്ന 27.8 ലക്ഷം വോട്ടർമാർ എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ പേരുണ്ടാകുമെങ്കിലും അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം.
കരട് പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ. ഒ) നോട്ടിസ് നൽകിയാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഇവരിൽ ഭൂരിഭാഗവും ചുരുങ്ങിയത് അഞ്ച് തെരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടു ചെയ്തവരാണ്. ഇത്രയേറെ പേർ ഒരുമിച്ച് രേഖകൾ സമർപ്പിക്കേണ്ടി വരുന്നതും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണതകളുമാണ് പ്രധാന വെല്ലുവിളി.
അതേസമയം, കേരളത്തിലെ ഈ 27 ലക്ഷം പേരിൽ ഭൂരിഭാഗത്തിനും നിഷ്കർഷിച്ച 12 രേഖകളിൽ നാലെണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് കമീഷൻ്റെ വിലയിരുത്തൽ ഇതൊന്നും ഇല്ലാത്തവർക്ക് രേഖകൾ നൽകാൻ വകുപ്പുകളോട് ആവശ്യപ്പെടും. കേന്ദ്ര കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ റേഷൻ കാർഡ് ഉൾപ്പെടുത്തണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമുള്ള പൊതു തിരിച്ചറിയൽ രേഖ എന്ന നിലക്കാണ് റേഷൻ കാർഡ് പരിഗണിക്കണം എന്ന നിർദേശം രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വെച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
