
Perinthalmanna Radio
Date: 31-12-2025
മലപ്പുറം: ജില്ലയിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ നീരിക്ഷണം ശക്തമാക്കി. ജില്ലയിലെ ആറ് സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള ജില്ലയിലെ 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും പുതുവത്സര സുരക്ഷക്കായി വിന്യസിച്ചതായി എസ്.പി അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിനുള്ള നിരിക്ഷണത്തിന് പ്രത്യേക സംഘത്തിന്റെയും, പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തിന്റെയും, പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെയും സാന്നിധ്യമുണ്ടാകും. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഉയർന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ലെന്ന് എസ്.പി. അറിയിച്ചു. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുനിരത്തുകളിൽ ആഘോഷത്തിന്റെ ഭാഗമായി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന സംഭവം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതുവത്സര, ഡി.ജെ പാർട്ടികൾ എന്നിവ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
രാത്രി സമയത്ത് നാടുകാണി ചുരം മേഖലയിൽ പുതുവത്സരദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ നിരോധിച്ചതായി വഴിക്കടവ് പൊലീസ്. 31ന് വൈകുന്നേരം നാല് മുതൽ പുലർച്ചെവരെയുള്ള സമയത്താണ് നിരോധനം. വന മേഖലയായതിനാൽ വന‍്യജവികളുടെ ആക്രമണ സാധ‍്യത ഉള്ളതിനാലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമാണ് നടപടി. നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
