പ്ലസ് വണ്‍ മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തു തന്നെ

Share to

Perinthalmanna Radio
Date: 01-07-2023

മലപ്പുറം: പ്ലസ് വണിന് മൂന്നാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും 81,022 അപേക്ഷകരില്‍ 33,598 പേര്‍ സീറ്റ് കിട്ടാതെ പുറത്ത്.
മൂന്നാം ഘട്ടത്തില്‍ ആകെ 47,424 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കായിരുന്നു പ്രവേശനം നടന്നത്. ഇതില്‍ നാല് സീറ്റുകളുടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടില്ല.

ഈഴവ -തിയ്യ, എസ്.സി വിഭാഗങ്ങളിലാണ് രണ്ട് വീതം സീറ്റുകള്‍ ഒഴിവ് വന്നത്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ ജനറല്‍ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലില്‍ ആദ്യം അനുവദിച്ച 22,386ഉം പുതുക്കി അനുവദിച്ച 12,672ഉമടക്കം 35,058 സീറ്റുകളാണ് അലോട്ട്മെന്‍റില്‍ നിറഞ്ഞത്.

സംവരണ വിഭാഗത്തില്‍ മുസ്ലിം 2809, ഭിന്നശേഷിയിലെ 660, ഒ.ഇ.സിയില്‍ 12, വിശ്വകര്‍മ 751 സീറ്റുകളും അലോട്ട്മെന്‍റില്‍ പൂര്‍ണമായി. ഈഴവ -തിയ്യ വിഭാഗത്തില്‍ 2914 സീറ്റില്‍ രണ്ടും എസ്.സി വിഭാഗത്തിലെ 4064ല്‍ രണ്ടും സീറ്റ് വീതമാണ് ഒഴിഞ്ഞ് കിടക്കുന്നത്.എല്‍.എസ്.എ വിഭാഗത്തില്‍ 29, ക്രിസ്ത്യൻ ഒ.ബി.സി 18, ഹിന്ദു ഒ.ബി.സി 445, എസ്.ടി 208, കാഴ്ചപരിമിതര്‍ 21, ധീവര ആറ്, കുശവൻ 66, കുടുമ്ബി രണ്ട്, മുന്നാക്ക പിന്നാക്കം 365 എന്നിങ്ങനെയാണ് പ്രവേശനം നേടിയത്. മൂന്നാം അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശന നടപടി ഇന്ന് മുതല്‍ തുടങ്ങി.

മൂന്ന് അലോട്ട്മെന്റുകളുടെ പട്ടിക പുറത്ത് വന്നിട്ടും ജില്ലയില്‍ അപേക്ഷകരുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായില്ല. പ്ലസ് വണ്‍ മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകളില്‍ തന്നെ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നവര്‍ക്കാണ് കിട്ടാതെ വന്നതോടെ ആശങ്ക ഇരട്ടിച്ചത്. പുറത്ത് നില്‍ക്കുന്ന 33,598 പേര്‍ ഇനി എങ്ങിനെ സീറ്റ് ലഭിക്കുമെന്ന് ആശങ്കപ്പെടുകയാണ്. മൂന്ന് അലോട്ട്മെന്‍റിലും ഉള്‍പ്പെടാതെ വന്നതോടെ സപ്ലിമെന്ററി ഘട്ടത്തിന് വേണ്ടി കാത്തിരിക്കേണ്ട സ്ഥിതിയിലായി.

സപ്ലിമെന്ററി അലോട്ട്മെൻറുകള്‍ ജൂലൈ 10 മുതലാണ് ആരംഭിക്കുക. നിലവില്‍ മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷം താലൂക്ക്തല, പഞ്ചായത്ത്‌തല പരിശോധനകള്‍ ഉണ്ടാകുമെന്നും ഇനിയും പ്രശ്നങ്ങളുള്ള മേഖലകള്‍ ഉണ്ടെങ്കില്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെങ്കിലും പ്രശ്നം പരിഹരിച്ചിലെങ്കില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം 17,000ഓളം വിദ്യാര്‍ഥികളാണ് സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത് ഉപരിപഠനത്തിന് ചേര്‍ന്നത്. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലായി 76,970 സീറ്റുകളുണ്ടെന്ന് പറയുന്നു. 81,022 അപേക്ഷകരുള്ള ജില്ലയില്‍ 4,052 പേര്‍ സീറ്റിന് പുറത്തുണ്ട്. ഇതില്‍ അണ്‍ എയ്ഡഡ് മേഖലയിലെ പണം മുടക്കി പഠിക്കേണ്ട 11,286 സീറ്റിന്റെ എണ്ണം കൂടി ചേര്‍ത്താല്‍ 15,338 കുട്ടികളുടെ കാര്യം അവതാളത്തിലാകും.

ഇവര്‍ ഇത്തവണ സ്കോള്‍ കേരള വഴി സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടി വരും. ജില്ലയില്‍ ഉപരിപഠന സീറ്റ് വിഷയം എസ്.എസ്.എല്‍.സി ഫലം വരുന്ന മുറക്ക് തന്നെ ജനപ്രതിനിധികളും വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് അപേക്ഷകര്‍. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *