
Perinthalmanna Radio
Date: 01-12-2025
അങ്ങാടിപ്പുറം: ദേശീയ പാതയിലെ സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങളായി. പല ഭാഗത്തും സീബ്രാവരയുടെ അടയാളം മാത്രമാണ് അവശേഷിക്കുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്ര അമ്പലപ്പടിയിലും തളി ക്ഷേത്രത്തിനു താഴെയും തളി ജങ്ഷനു മുകളിലുമായി നാലിടത്ത് സീബ്രാവരകളുണ്ട്. ഇതെല്ലാം മാഞ്ഞുതുടങ്ങി.
ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് ദർശനത്തിനായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പന്മാരും ധാരാളമെത്തുന്നു. തളി ക്ഷേത്രത്തിനു താഴെയുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കഴിഞ്ഞ മാസം മാത്രം നാലുപേർക്കാണ് അപകടംപറ്റിയത്. സാരമായി പരിക്കേറ്റ ഒരു സ്ത്രീ ഇപ്പോഴും ചികിത്സയിലാണ്.
ഇവിടെ തളി ജങ്ഷനിൽനിന്ന് മുന്നോട്ടുപോകുമ്പോൾ ഇറക്കമാണ്. ഈ ഇറക്കത്തിലാണ് ഇപ്പോൾ സീബ്രാവരകൾ വരച്ചിട്ടുള്ളത്. ഇത് വാഹനഡ്രൈവർമാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇറക്കം കഴിഞ്ഞ് അൽപ്പകൂടി മുന്നോട്ട് പോയിട്ടാണ് സീബ്രാവരകളെങ്കിൽ വാഹനങ്ങൾക്ക് നിർത്താൻ കുറച്ചുകൂടി എളുപ്പമായിരുന്നു. ഇറക്കത്തിലെ സീബ്രാവരയിൽ വാഹനങ്ങൾ പെട്ടെന്ന് നിർത്താൻ പ്രയാസമാണ്.
പരിചയമില്ലാത്ത വാഹനങ്ങളാണ് ഈ ഭാഗത്ത് കാൽനടക്കാരെ തട്ടി വീഴ്ത്തുന്നത്. പുതിയതായി സീബ്രാവര വരയ്ക്കുമ്പോൾ ഇറക്കം കഴിഞ്ഞ് താഴെ വരയ്ക്കണമെന്നാണ് പൊതുഅഭിപ്രായം. അപകടങ്ങൾ കുറയ്ക്കാനായി എത്രയും പെട്ടെന്ന് മാഞ്ഞുപോയ സീബ്രാവരകൾ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
