പുലിപ്പേടിയിൽ പരിയാപുരം; കൂട് സ്ഥാപിക്കുമെന്ന് അധികൃതർ

Share to

Perinthalmanna Radio
Date: 05-01-2025

പെരിന്തൽമണ്ണ:  ജനവാസ മേഖലയായ പരിയാപുരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇതേത്തുടർന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ ഏലംകുളം സ്വദേശിയായ യുവാവും പ്രദേശവാസിയുമാണ് ചീരട്ടാമല–പരിയാപുരം റോഡിനടുത്തായി പുലിയെ കണ്ടതായി പറയുന്നത്.

ചീരട്ടാമല റോഡിൽ ബൈക്കിൽ പോവുകയായിരുന്ന ഏലംകുളം സ്വദേശി രാത്രി ഒൻപതുമണിയോടെയാണ് കുറ്റിക്കാട്ടിൽ രാജുവിന്റെ വീടിനു സമീപം പുലിയെ കണ്ടത്.

തൊട്ടടുത്ത കാട്ടിൽ നിന്ന് റോഡിന് കുറുകെ ഓടിപ്പോയതായാണ് പറയുന്നത്. പുലിയെ കണ്ട ഇയാൾ ഭയന്ന് തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.. പിന്നീട് ഒൻപതു മണിക്ക് ശേഷം പരിയാപുരം സ്വദേശിയായ പുത്തൻപുരയ്‌ക്കൽ ജെറിൻ പുലിയെ കണ്ടതായി പറയുന്നു . നായ കുരയ്‌ക്കുന്നത് കേട്ടപ്പോൾ പുറത്തിറങ്ങി നോക്കിയ ജെറിൻ വീടിന്റെ പരിസരത്തുള്ള വഴിയിൽ ഒഴിഞ്ഞ സ്ഥലത്താണ് പുലിയെ കണ്ടത്.

ടോർച്ച് അടിച്ചപ്പോൾ വീടിന്റെ പരിസരത്തുള്ള വഴിയിൽ നിന്നും പുലി തൊട്ടടുത്ത പറമ്പിലേക്ക് ചാടുന്നതാണ് കണ്ടതെന്ന് പറയുന്നു.

6 മാസം മുൻപ് ടാപ്പിങ് തൊഴിലാളികളും റബർ വെട്ടാൻ പോകുന്ന സമയത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.

വാർഡംഗം അനിൽ പുലിപ്രയുടെ നേതൃത്വത്തിൽ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്‌ച രാത്രി തന്നെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ധന്യ രാജിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ പരിശോധന നടത്തി.

അടുത്ത ദിവസം ക്യാമറ സ്ഥാപിക്കുമെന്നും സംശയ സാഹചര്യം കണ്ടെത്തിയാൽ കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചു. പ്രദേശത്ത് വിസ്‌തൃതമായ പ്രദേശങ്ങൾ കാടുപിടിച്ചു കിടക്കുന്നുണ്ട്.

ഈ കാടുകൾ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാർഡംഗം അനിൽ പുലിപ്ര സ്ഥലം ഉടമകളോട് അഭ്യർഥിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *