
Perinthalmanna Radio
Date: 07-05-2025
നിലമ്പൂർ: വാണിയമ്പലം റെയിൽവേ മേൽപാലം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്കു നീട്ടുന്നതിനുള്ള റെയിൽവേ ബോർഡ് അംഗീകാരത്തിനു ഇടപെടുമെന്നും പ്രിയങ്ക ഗാന്ധി എംപിയുടെ ഉറപ്പ്.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എംപി വിളിച്ചു ചേർത്ത സതേൺ റെയിൽവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാണിയമ്പലത്ത് മേൽപാലത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് പ്ലാൻ വ്യക്തതയ്ക്കായി തിരിച്ചയച്ചതാണെന്നും ഇതു പൂർണമാക്കുന്നതിനുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണമാകുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ദിവസവും 14 തവണ റെയിൽവേ ഗേറ്റ് അടച്ചിടുന്ന ഇവിടെ ജനത്തിനു വലിയ യാത്രാദുരിതമാണുള്ളതെന്നും പ്ലാൻ അന്തിമമാക്കുന്നതിനുള്ള സമയപരിധി തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായ നിലമ്പൂർ – നഞ്ചൻകോട് ലൈനിന്റെ ഡിപിആർ ഡിസംബറിനുള്ളിൽ തയാറാക്കി നൽകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്റ്റേഷനുകളുടെ പണി നവംബറോടെ പൂർത്തിയാക്കുമെന്നും അറിയിച്ചു. നിലമ്പൂർ അടിപ്പാത മഴക്കാലത്തിനു മുൻപു പൂർത്തിയാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. രാജ്യറാണി എക്സ്പ്രസിലും നിലമ്പൂർ– കോട്ടയം പാസഞ്ചറിലും 2 കോച്ച് വർധിപ്പിക്കാൻ ഇടപെടൽ നടത്തും.
നിലമ്പൂർ –കോട്ടയം പാസഞ്ചറിന് തുവ്വൂരിൽ സ്റ്റോപ് വേണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തും. നിലമ്പൂരിൽ നിന്നു ഷൊർണൂർ വരെ 66 കിലോമീറ്റർ ദൂരത്തിനു 2 സ്റ്റോപ് മാത്രമാണു നിലവിലുള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കാൻ നിർദേശിച്ചു. രാഹുൽഗാന്ധി എംപി 28 ലക്ഷം രൂപ അനുവദിച്ച തുവ്വൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം മേൽക്കൂര നിർമാണം ആരംഭിക്കണമെന്നു എംപി ആവശ്യപ്പെട്ടു.നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോമിന് മുഴുവൻ ദൂരത്തിൽ മേൽക്കൂര നിർമിക്കാൻ നിർദേശിച്ചു. വാണിയമ്പലം മേൽപാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് അറിയിക്കാൻ ചുമതലയുള്ള കെആർഡിസിഎൽ ഉദ്യോഗസ്ഥനു നിർദേശം നൽകി.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ