
Perinthalmanna Radio
Date: 09-02-2024
മലപ്പുറം: ഫെബ്രുവരി തുടക്കത്തിൽ തന്നെ വേനലിന് സമാനമായ ചൂടിനെ നേരിടേണ്ട അവസ്ഥയിലാണ് ജില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ താപമാപിനിയിൽ ഇന്നലെ 34.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ ദിവസം 35.7 ഡിഗ്രി ആയിരുന്നു ചൂട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 30- 32 ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്ന സ്ഥാനത്താണ് മൂന്ന് ഡിഗ്രിയിൽ അധികം ചൂട് വർദ്ധിച്ചത്. വരുംദിവസങ്ങളിലും പകലിൽ ചൂട് വർദ്ധിച്ചേക്കും.
ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് 35 ഡിഗ്രിക്ക് മുകളിൽ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂട് കടുക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അധികൃതർ നൽകുന്നുണ്ട്. പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ചൂട് കൂടുതൽ രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. 36.5 ഡിഗ്രി സെൽഷ്യസ്. ഈ മാസം മൂന്നിന് രാജ്യത്ത് സമതല പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 37 ഡിഗ്രി. അതേസമയം, ജില്ലയിലെ ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകളിൽ പലയിടങ്ങളിലും 37 ഡിഗ്രി ചൂട് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
ഈ മാസം 11 വരെ ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി ഒന്ന് മുതൽ ഫെബ്രുവരി ഏഴ് വരെ 3.2 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 31 മില്ലീമീറ്റർ മഴ ലഭിച്ചു. ജനുവരി ആദ്യ ആഴ്ചയിൽ കനത്ത മഴയ്ക്ക് ശേഷം മഴ തീർത്തും മാറിനിൽക്കുന്ന സ്ഥിതിയാണ്. ഇതും വേനൽചൂട് കനപ്പിക്കാൻ കാരണമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
