
Perinthalmanna Radio
Date: 10-06-2025
മലപ്പുറം ∙ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പുതുതായി 2,977 പേർക്കു കൂടി അവസരം.
ആദ്യത്തെ 2 അലോട്മെന്റുകളിലായി ആകെ 39,663 പേർക്കാണ് പ്രവേശനം ലഭിച്ചത്. ആദ്യ അലോട്മെന്റിൽ ഇടം നേടിയ 3581 പേർക്കു ഹയർ ഓപ്ഷൻ ലഭിച്ചു. ഇനിയുള്ള ഒഴിവുകളുടെ എണ്ണം 17,970 ആണ്.
82,498 പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ അലോട്മെന്റിന് അപേക്ഷിച്ചത്. 42,835 പേർക്ക് മൂന്നാം അലോട്മെന്റിനു കാത്തിരിക്കേണ്ടി വരും. ബാക്കിയുള്ള സീറ്റുകളെല്ലാം സർക്കാർ സ്‌കൂളുകളിലെ സംവരണ വിഭാഗത്തിലാണ്. ഇവ മൂന്നാം അലോട്മെന്റിൽ പൊതു ക്വോട്ടയിലേക്കു മാറ്റി നികത്താനാണു സാധ്യത. മൂന്നാം അലോട്മെന്റ് 16ന് നടക്കും. ജില്ലയിലെ സർക്കാർ, എയ്‌ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ 57,633 പ്ലസ് വൺ സീറ്റുകളാണ് അലോട്മെന്റിന് പരിഗണിച്ചത് ബാച്ച് മാർജിനിൽ വർധന അടക്കം നടത്തിയ ശേഷമുള്ള സീറ്റുകളാണിത്. ഇതിൽ 350 സീറ്റുകൾ ഭിന്നശേഷി വിഭാഗത്തിനു വേണ്ടി സൃഷ്‌ടിച്ചതാണ്. ജില്ലയിൽ ഏക മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റിൽ 39 ലും അലോട്‌മെന്റ് ആയി. ഒഴിവുള്ള 11 സീറ്റുകൾ സംവരണമാണ്. ജനറൽ വിഭാഗത്തിലെ എല്ലാ സീറ്റുകളും സംവരണ വിഭാഗത്തിൽ മുസ്‌ലിം സീറ്റുകളും ആദ്യ അലോട്‌മെന്റിൽ മുഴുവനായി. ഇവയിൽ ഒരൊഴിവു പോലുമില്ല. സാധാരണ ജില്ലയിൽ ഈഴവ, വിശ്വകർമ വിഭാഗങ്ങളുടെ സീറ്റുകളും ആദ്യ അലോട്‌മെന്റിൽ മുഴുവനാകാറുണ്ടെങ്കിലും ഇത്തവണ ഈഴവ വിഭാഗത്തിൽ 71ഉം വിശ്വകർമയിൽ 6 സീറ്റുകളും ഒഴിവുണ്ട്. പട്ടികവിഭാഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സീറ്റുകളാണ് ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്.
രണ്ടാം അലോട്മെന്റിനൊപ്പം എയ്‍ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്കു അപേക്ഷിച്ചവരുടെ റാങ്ക് പട്ടികയും അതതു സ്കൂളുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടിലും അലോട്മെന്റ് ലഭിച്ചവർ ഏതെങ്കിലും ഒന്നു തിരഞ്ഞെടുത്തു പ്രവേശനം നേടണം. ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്കു പ്രവേശനം മാറ്റാനാകില്ല. അലോട്‌മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. ആദ്യ ഓപ്ഷൻ അലോട്‌മെന്റ് ലഭിച്ചവർ സ്‌കൂളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷൻ ലഭിച്ചവർ താൽക്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്ക് അപേക്ഷ നൽകാം അലോട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ മൂന്നാം അലോട്മെന്റിൽ പരിഗണിക്കില്ല. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടി ഉയർന്ന
