
Perinthalmanna Radio
Date: 10-09-2024
ഗതാഗത നിയമ ലംഘനങ്ങൾക്ക് കോടതികൾ പിഴ നിശ്ചയിച്ച കേസുകളിൽ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. വെർച്വൽ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളിൽ ട്രഷറിയുടെ ഇ-ടി.ആർ. 5 സൈറ്റ് മുഖാന്തരം പിഴത്തുക സ്വീകരിക്കാനാണ് നിർദേശം.
പല കേസുകളിലും കോടതി നടപടികൾ കഴിഞ്ഞ് മടങ്ങി വരുമ്പോൾ കോടതി നിശ്ചയിച്ച പിഴത്തുക മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചലാൻ വെബ്സൈറ്റിൽ സ്വീകരിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് പുതിയ നിർദേശം. വകുപ്പ് കണ്ടെത്തുന്ന ചില നിയമ ലംഘനങ്ങൾക്ക് ഉദ്യോഗസ്ഥന് നേരിട്ട് പിഴയീടാക്കാനാകില്ല. അവയ്ക്ക് വെർച്വൽ കോടതികൾ മുഖാന്തരമാണ് പിഴയുൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നത്.
ഇതിനു പുറമേ, ഉദ്യോഗസ്ഥർ പിഴ ചുമത്തിയിട്ടും ദീർഘകാലമായി അടക്കാത്ത കേസുകളും വെർച്വൽ കോടതിയിലെത്തും. വെർച്വൽ കോടതി പിഴ നിശ്ചയിച്ചശേഷം വാഹന ഉടമ അവിടെയും പിഴയടക്കാത്ത സംഭവങ്ങളുണ്ട്. മൊബൈൽ നമ്പറുമായി ആർ.സി. ബന്ധിപ്പിക്കാത്തവർക്ക് പിഴയുള്ളത് പലപ്പോഴും സന്ദേശമായി ലഭിക്കാറില്ല. അങ്ങനെ പിഴയടക്കാത്ത കേസുകൾ ഓൺലൈനായി വിചാരണ കോടതികളിലേക്ക് കൈമാറും.
പിഴയടക്കാത്തതുമൂലം ‘തർക്ക’മെന്ന് രേഖപ്പെടുത്തിയാകും ഓൺലൈനായി കൈമാറുക. പിന്നീട് വെർച്വൽ കോടതി നിശ്ചയിച്ച പിഴത്തുക അടയ്ക്കാനാകില്ല. ഇങ്ങനെ വരുമ്പോൾ ‘കോർട്ട് റിവേർട്ട്’ എന്ന ഓപ്ഷൻ ഉപയോഗിച്ച് കേസ് പിൻവലിച്ച് ഇ-ചലാൻ വെബ്സൈറ്റ് മുഖാന്തരം കോടതികൾ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ തുക പിഴയീടാക്കുന്നത് സർക്കാരിന് സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു.
ഇതിനെ തുടർന്നാണ് ഇത്തരം കേസുകൾ തീർപ്പാക്കിയശേഷം ട്രഷറി വെബ്സൈറ്റ് മുഖാന്തരം കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കാൻ മോട്ടോർ വാഹനവകുപ്പ് ആർ.ടി.ഒ.മാരോട് നിർദേശിച്ചത്. ട്രഷറി വെബ്സൈറ്റ് മുഖാന്തരം പിഴ സ്വീകരിച്ച് ഇ-ചലാൻ വെബ്സൈറ്റിൽ രേഖപ്പെടുത്താനാണ് നിർദേശം. ഇതിന്റെ കൃത്യതയുറപ്പാക്കാൻ പ്രത്യേകമായി രജിസ്റ്റർ ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
