
Perinthalmanna Radio
Date: 11-08-2025
അങ്ങാടിപ്പുറം∙
നിലമ്പൂർ- കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം- കൊല്ലം പാസഞ്ചർ, കൊല്ലം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ- കൊല്ലം പാസഞ്ചർ, കൊല്ലം- തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിൽ 15 മുതലും കോട്ടയം- നിലമ്പൂർ, നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും.
ഷൊർണൂർ- നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി.അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു റെയിൽവേ മന്ത്രിക്കു കത്തു നൽകിയത്.
നിലമ്പൂർ പാതയിൽ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളക്കുറവാണ് കോച്ചുകൾ കൂട്ടാനുള്ള പ്രധാന തടസ്സം. തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് 14 കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. 24 കോച്ചുകൾ നിർത്താൻ കഴിയുന്ന പ്ലാറ്റ്ഫോമുകൾ ലഭ്യമായാൽ രാജ്യറാണിയിൽ കോച്ചുകൾ കൂട്ടാൻ തയാറാണെന്നു തിരുവനന്തപുരം ഡിവിഷൻ അധികൃതർ പറഞ്ഞു. 10 കോച്ചുകൾ കൂടി ലഭിച്ചാൽ 720 ബെർത്തുകൾ അധികമായി മലബാർ യാത്രക്കാർക്കു ലഭിക്കും. ഷൊർണൂർ–നിലമ്പൂർ പാതയിൽ പാലക്കാട് ഡിവിഷനാണു പ്ലാറ്റ്ഫോം നീളം കൂട്ടേണ്ട പണികൾ ചെയ്യേണ്ടത്.
രാജ്യറാണി ട്രെയിൻ രാവിലെ 10.30 മുതൽ 9.30 വരെ നിലമ്പൂരിൽ വെറുതേ കിടക്കുകയാണ്. ഈ ട്രെയിൻ ഉപയോഗിച്ചു നിലമ്പൂർ–എറണാകുളം പകൽ സർവീസ് നടത്താമെങ്കിലും റെയിൽവേ അനങ്ങിയിട്ടില്ല. നിലമ്പൂരിലെ പ്ലാറ്റ്ഫോമുകളുടെ കുറവും പുതിയ സർവീസുകൾ ലഭിക്കാൻ തടസ്സമാണ്. താംബരം–നിലമ്പൂർ ട്രെയിനിനും നിലമ്പൂരിൽ മൂന്നാം പ്ലാറ്റ്ഫോമിനുമായി നിവേദനം നൽകിയതായി നിലമ്പൂർ–മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
