എങ്ങുമെത്താതെ ജില്ലയിലെ തെരുവുനായ വാക്സിനേഷൻ

Share to

Perinthalmanna Radio
Date: 12-05-2025

മലപ്പുറം: തെരുവു നായകളുടെ പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ ജില്ലയില്‍ പൂർത്തിയായിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയില്‍ 18,350 തെരുവു നായകളുണ്ട്. ഇതുവരെ ആകെ 12,681 നായകള്‍ക്കാണ് വാക്സിനേഷൻ നല്‍കിയത്. ഇതില്‍ നല്ലൊരു പങ്കും വീട്ടില്‍ വളർത്തുന്ന നായകളാണ്. 2022 സെപ്തംബറിലാണ് തെരുവുനായകള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ യജ്ഞം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ നാമമാത്രമായ തെരുനുനായകള്‍ക്കാണ് വാക്സിനേഷൻ നല്‍കാനായത്. 2023 നവംബറില്‍ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ആകെ നാലായിരത്തോളം നായകള്‍ക്കാണ് വാക്സിനേഷൻ നല്‍കിയത്. തെരുവ് നായകളുടെ ആക്രമണം ജില്ലയില്‍ വർദ്ധിച്ചതോടെ പ്രതിഷേധത്തിന് പിന്നാലെ വീണ്ടും വാക്സിനേഷൻ യജ്ഞം തുടങ്ങിയെങ്കിലും ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

കഴിഞ്ഞ ദിവസം മലപ്പുറം മുണ്ടുപറമ്ബില്‍ വഴിയാത്രക്കാരായ പത്തോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഈ നായയെ പിന്നീട് മച്ചിങ്ങല്‍ ദേശീയപാതയില്‍ ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. മാർച്ച്‌ 20ന് കളക്ടറേറ്റില്‍ ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റിരുന്നു. ഏപ്രില്‍ 29ന് പെരുവള്ളൂർ സ്വദേശിനിയായ അഞ്ചര വയസുകാരി തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെട്ടിട്ടുണ്ട്. മാർച്ച്‌ 29നാണ് കുട്ടിക്ക് തലയ്ക്കും കാലിനും തെരുവുനായയുടെ കടിയേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ഐ.ഡി.ആർ.ബി വാക്സിൻ എടുത്തെങ്കിലും ആഴ്ചകള്‍ക്ക് ശേഷം പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേറ്റ ഗുരുതരവും ആഴത്തില്‍ ഉള്ളതുമായ പരിക്കാണ് വാക്സിൻ ഫലപ്രദമാവാതിരിക്കാൻ കാരണം. പലപ്പോഴും മുഖത്തും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത് എന്നത് ആശങ്ക കൂട്ടുന്നുണ്ട്.

തെരുവുനായകളുടെ ആക്രമണം കുറയാൻ വന്ധ്യംകരണം മാത്രമാണ് പ്രതിവിധിയെന്ന് സർക്കാർ തന്നെ പറയുമ്ബോഴും ജില്ലയില്‍ ഇതുവരെ അനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രം നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കൈവശം എ.ബി.സി കേന്ദ്രം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലമില്ലാത്തത് ആണ് പ്രതിസന്ധി. റവന്യൂ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും വിട്ടു നല്‍കുന്നില്ല.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *