
Perinthalmanna Radio
Date: 12-06-2025
പെരിന്തൽമണ്ണ: 10 വർഷത്തിലേറെയായി ആവശ്യമുയരുന്ന തൂതപ്പുഴയിലെ നിർദിഷ്‌ട കാളികടവ് പാലത്തിന് 17 കോടി രൂപയുടെ അന്തിമ എസ്‌റ്റിമേറ്റ് ആയി.
മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് ആലിപ്പറമ്പ് പഞ്ചായത്തിന്റെയും ചെർപ്പുളശ്ശേരി നഗരസഭയുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലാണ് ആവശ്യമായ സ്ഥലം കണ്ടെത്തി അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തിയത്. ആലിപ്പറമ്പ് ഭാഗത്ത് 175 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് റോഡ്.
പാലക്കാട് ജില്ലാ അതിർത്തിയിൽ തോണിക്കടവിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചിട്ടുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പ്രോജക്‌ട്–ഡിസൈനിങ് വർക്ക് പൂർത്തിയാക്കി അന്തിമ പ്രോജക്‌ട് റിപ്പോർട്ട്, വിശദ എസ്‌റ്റിമേറ്റ് സഹിതം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുണ്ടാകും.
6 കാലുകളിലായി 5 സ്പാൻ സ്ലാബുകളുമായാണ് പാലം നിർമിക്കുക. പാലം യാഥാർഥ്യമായാൽ റോഡ് മാർഗം ചുറ്റിവളഞ്ഞ് പോകുന്ന, ഇരു ജില്ലകളിലെയും സമീപ പ്രദൈശങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമാകും. ഫൈനൽ എസ്‌റ്റിമേറ്റിന് ഇനി സർക്കാരിൽ നിന്നുളള സാമ്പത്തിക അനുമതിയും ഭരണാനുമതിയും ലഭ്യമാകണമെന്ന് കാളികടവ് പാലം കർമസമിതി കൺവീനർ കെ.രാധാകൃഷ്‌ണൻ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
