
Perinthalmanna Radio
Date: 13-05-2025
കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ഒമ്പത് കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കെെപ്പറ്റാൻ എത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻജിൽ (35), റോഷൻ ആർ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടു വന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തിന് പുതുതന്ത്രമൊരുക്കിയ നാല് പശ്ചിമ ബംഗാൾ സ്വദേശികളെ നെടുമ്പാശേരിയിൽ നിന്ന് പൊലീസ് പിടികൂടി. 200 സൈക്കിൾ പമ്പുകൾക്കുള്ളിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്‌ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ ട്രെയിനിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
സൈക്കിൾ പമ്പ് വില്പനയ്‌ക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ സാബുജി തുടങ്ങിയവരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്
……………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ