
Perinthalmanna Radio
Date: 14-06-2025
27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ 5 വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്.
ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകർക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വർഷങ്ങള്‍ക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി.
സ്കോർ: ഓസ്ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282.
സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ഓപ്പണർ ഏയ്ഡൻ മാർക്രത്തിന്റെ ഇന്നിങ്സിന് ഇനി പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം. 207 പന്തുകള്‍ നേരിട്ട മാർക്രം 136 റണ്‍സെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാൻ ആറു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ കൂറ്റനടിക്ക് ശ്രമിച്ച മാർക്രത്തിന് പിഴയ്ക്കുകയായിരുന്നു.
കാലിലെ പേശീവലിവ് അലട്ടിയിട്ടും ടീമിനായി ക്രീസില്‍ തുടർന്ന ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിങ്സിന് കൈയടിക്കാതിരിക്കുന്നതെങ്ങിനെ. മൂന്നാം വിക്കറ്റില്‍ മാർക്രം – ബവുമ സഖ്യം കൂട്ടിച്ചേർത്ത 147 റണ്‍സിന്റെ നിർണായക കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിർണായകമായത്. 134 പന്തുകള്‍ കീസില്‍ നിന്ന് 66 റണ്‍സെടുത്താണ് ബവുമ മടങ്ങിയത്. അഞ്ചു ബൗണ്ടറികളടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പ്രോട്ടീസിന് ടെംബ ബവുമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച അവർക്ക് നാലു റണ്‍സ് കൂട്ടിച്ചേർത്തപ്പോഴേക്കും വിക്കറ്റ് നഷ്ടമായി. ബവുമയെ, പാറ്റ് കമ്മിൻസിന്റെ പന്തില്‍ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടുകയായിരുന്നു. തുടർന്ന് മാർക്രത്തിന് പിന്തുണ നല്‍കി ക്രീസില്‍ തുടർന്ന ട്രിസ്റ്റൻ സ്റ്റബ്ബ്സിനെ സ്റ്റാർക്ക് പുറത്താക്കി. 43 പന്തുകള്‍ നേരിട്ട് എട്ടു റണ്‍സായിരുന്നു സ്റ്റബ്ബ്സിന്റെ സമ്ബാദ്യം.
നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് 207 റണ്‍സിന് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ 74 റണ്‍സ് ലീഡ് നേടിയിരുന്ന ഓസീസിന് മൊത്തം 281 റണ്‍സ് ലീഡ് ലഭിച്ചു.