
Perinthalmanna Radio
Date: 14-11-2023
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വിവിധ വകുപ്പുകളിലായി അഞ്ച് ജീവ പരന്ത്യം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പോക്സോയുടെ രണ്ടു വകുപ്പിലും ഐ.പി.സി 376ലും ജീവിതാവസാനം വരെ തടവ്. ഇതു കൂടാതെ വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം പിഴ ഒടുക്കണം. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.
കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നു.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ 34 ദിവസം കൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 26 ദിവസങ്ങൾ മാത്രമെടുത്താണ് വിചാരണ പൂർത്തിയായത്. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ പത്ത് തൊണ്ടിമുതലും സി.സി.ടി.വി ദൃശ്യങ്ങളുമാണ് കോടതിയിൽ അന്വേഷണ സംഘം തെളിവായി ഹാജരാക്കിയത്. ശിശു ദിനത്തിൽ കോടതി ശിക്ഷ വിധിക്കുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷനും പെൺകുട്ടിയുടെ കുടുംബവും പ്രതീക്ഷിച്ചിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
