
Perinthalmanna Radio
Date: 15-05-2025
പെരിന്തൽമണ്ണ : ഇന്ന് റെയിൽവേ വിളിച്ച എംപിമാരുടെ യോഗം പാലക്കാട് ഡിവിഷനിൽ നടക്കാനിരിക്കെ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ രാത്രികാല മെമു സർവീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതീക്ഷ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് എംപിമാരുമായി ചർച്ച നടത്തുക.
ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ പാലക്കാട് ഡിവിഷനിൽ മറ്റെങ്ങുമില്ലാത്ത അത്യാധുനിക സംവിധാനങ്ങളോടെ വൈദ്യുതീകരണവും നവീകരണവും റെയിൽവേ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടലും സ്‌റ്റേഷൻ നവീകരണവുമെല്ലാം പൂർത്തിയായിട്ടും ട്രെയിനുകളുടെ കാര്യത്തിൽ പാതയ്‌ക്ക് പ്രത്യേക പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. യാത്രാ ക്ലേശം പരിഹരിക്കാനും നടപടിയില്ല. യാത്രക്കാർ മുന്നോട്ടു വച്ച ഒരാവശ്യവും പരിഗണിക്കപ്പെട്ടതുമില്ല.
എറണാകുളം- ഷൊർണൂർ രാത്രികാല മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിന് ധാരണയായതാണ്. ഫെബ്രുവരി 16 ന് ട്രെയിൻ വിജയകരമായി ട്രെയൽ റണ്ണും നടത്തി. പാലക്കാട് ഡിവിഷൻ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും ഫയൽ റെയിൽവേ ബോർഡിന്റെ മേശപ്പുറത്ത് ചുവപ്പു നാടയിലാണ്. ഈ ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയാൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാർക്കാണ് ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ക്ഷൻ ലഭിക്കുക. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രിയാത്രാ ദുരിതവും പരിഹരിക്കാം. കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിന് പാതയിൽ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്. കോവിഡിനു മുൻപ് ഹാൾട്ട് സ്‌റ്റേഷനുകളിലുൾപ്പെടെ സ്‌റ്റോപ്പുണ്ടായിരുന്ന ട്രെയിനാണ് ഇത്. വൈദ്യുതീകരണത്തിനു ശേഷം പാതയിൽ ട്രെയിനുകളുടെ വേഗം കൂടിയിട്ടും പഴയ സ്‌റ്റോപ്പുകൾ പുനഃസ്ഥാപിച്ചില്ല. പകൽ മെമു സർവീസുകളും യാത്രക്കാരുടെ സ്വപ്നമാണ്. രാവിലെ 10.05 നുള്ള കോട്ടയം – നിലമ്പൂർ ട്രെയിനിന് 2 ഇടങ്ങളിൽ മാത്രമാണ് സ്‌റ്റോപ്. ഇത് കടന്നു പോയാൽ പിന്നെ 2.20 ന് മാത്രമാണ് നിലമ്പൂർക്ക് ട്രെയിൻ സർവീസ്. ഇതു പോയാൽ പിന്നെ വൈകിട്ട് 6 വരെ കാത്തിരിക്കണം. പിന്നീട് 8.15 വരെയും. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കും ഇതു തന്നെ സ്ഥിതി. കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസും നിലമ്പൂരിലേക്ക് നീട്ടാൻ ബുദ്ധിമുട്ടില്ല. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യവും അധികൃതർക്ക് മുന്നിലുണ്ട്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ