
Perinthalmanna Radio
Date:15-08-2025
ഇന്ന് ഓഗസ്റ്റ് 15 പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലുകളോടെ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി,എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ സ്വതന്ത്രമാക്കാൻ മുന്നിൽ നിന്ന മഹാന്മാരുടെ പേരുകൾ സുവർണ്ണ ലിപികളാൽ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുരോഗതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും അതിന് വേദിയൊരുക്കിയ ആ മഹാരഥൻമാരെ സ്മരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഓരോ വർഷവും ആഗസ്ത് 15 എന്ന മഹത്തായ ദിനത്തിൽ ഇന്ത്യയുടെ ഇന്നലകളെ ഓർത്ത് അഭിമാനം അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യൻ പൗരനും.
രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, പാടും.
1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം, ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ ലോകചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. നെഹ്റുവിന്റെ തന്നെ ഭാഷയില്‍, “ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്” എന്നു പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം.സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ മാത്രമല്ല, പലയിടങ്ങളിലും ത്രിവർണ പതാകകൾ ഉയർന്നു പറക്കുന്ന കാഴ്ചകൾ സാധാരണമായിരുന്നു.
_നമുക്ക് മുൻപേ നടന്നവരുടെ ധീരതയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരം. ത്രിവർണ്ണ പതാക തരംഗമാകട്ടെ, എല്ലാവർക്കും പെരിന്തൽമണ്ണ റേഡിയോ യുടെ സ്വാതന്ത്ര്യ ദിനാശംസകൾ_
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
