
Perinthalmanna Radio
Date: 15-11-2023
ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ. 2019 സെമിയില്‍ മാഞ്ചസ്റ്ററില്‍ ഏറ്റ തോല്‍വിക്ക് മുംൈബയില്‍ കണക്കുതീര്‍ക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. രണ്ടുമണിക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. മൂന്നാം കിരീടം തേടി ഇന്ത്യയിറങ്ങുമ്പോള്‍ കന്നിക്കിരീടമാണ് ആദ്യ കിരീടത്തിനായി ന്യൂസീലന്‍ഡിന്‍റെ ലക്ഷ്യം.
2011ല്‍ കിരീടം നേടിത്തന്ന എംഎസ് ധോണിയുടെ ത്രസിപ്പിച്ച സിക്സറിന്‍റെ ഓര്‍മയുള്ള വാങ്കഡെ. 2019ല്‍ സെമിയില്‍ ധോനിയെ വീഴ്ത്തി ഇന്ത്യയെ തോല്‍പിച്ച കിവീസ്. മല്‍സരം തീപാറാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. പ്രാഥമിക ഘട്ടത്തിലെ ഒന്‍പത് മല്‍സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ സെമിക്കിറങ്ങുന്നത്. അഞ്ചെണ്ണത്തില്‍ ജയിച്ചും നാലെണ്ണം തോറ്റും ഏറ്റവുമൊടുവില്‍ സെമിയുറപ്പിച്ച ടീമാണ് ന്യൂസീലന്‍ഡ്. പക്ഷേ, ഈ കണക്കുകള്‍ക്കൊന്നും നോക്കൗട്ടില്‍ പ്രസക്തിയില്ല. ക്രിക്കറ്റെന്നാല്‍ നോ ഗ്യാരന്റി സ്പോര്‍ട്സെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. 2015ലും 2019ലും പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു സെമിയില്‍ ഇന്ത്യയുടെ കീഴടങ്ങല്‍. ദ്രാവിഡിന്റെ ഈ വാക്കുകളിലുണ്ട് ടീം ഇന്ത്യയുടെ നോക്കൗട്ട് സമ്മര്‍ദം.
ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കുതിപ്പിന് കയ്യടിക്കാതെ വയ്യ. ബാറ്റിങില്‍ മാറി മാറി തിളങ്ങുന്ന മുന്‍നിര.ബോളിങിലും അങ്ങനെ തന്നെ. കളത്തില്‍ കിവീസും ഇന്ത്യയ്ക്കൊപ്പം കരുത്തര്‍. രചിന്‍ രവീന്ദ്രയെന്ന യുവതാരമാണ് ഇന്ത്യയ്ക്കെതിരെ കിവീസിന്റെ ‘ദേശി സൂപ്പര്‍ ഹീറോ. രചിന്‍ ക്ലിക്കായാല്‍ ഡിവോണ്‍ കോണ്‍വെക്കും നായകന്‍ കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലിനും കാര്യങ്ങള്‍ എളുപ്പമാകും. രചിനെതിരെ എന്ത് തന്ത്രമാകും രോഹിത് പ്രയോഗിക്കുകയെന്നതും സര്‍പ്രൈസാണ്.. ബോളിങ്ങില്‍ ബലാബലമാണ് ഇന്ത്യയും കിവീസും. ബുമ്രയും ഷമിയുമടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയ്ക്കൊപ്പം നില്‍ക്കും ബോള്‍ട്ടും ഫെര്‍ഗൂസനുമടങ്ങുന്ന കിവീസ് നിരയും. കറക്കി വീഴ്ത്താന്‍ സാന്‍റ്നറും പാര്‍ട് ടൈമറായി ജിമ്മി നീഷവും ഡാര്‍ല്‍ മിച്ചലും എത്തുന്നതോടെ ഇന്ത്യ പരീക്ഷിക്ക പെടുമെന്ന് ഉറപ്പ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
