
Perinthalmanna Radio
Date: 17-05-2025
പെരിന്തൽമണ്ണ ∙ മാലിന്യം നിറഞ്ഞ് ജീവനറ്റ ചെറുപുഴയിലൊഴുകുന്നത് കറുത്ത നിറത്തിലുള്ള ദുർഗന്ധത്തോടു കൂടിയ മലിനജലം. ദുരിതത്തിലായി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ. പെരിന്തൽമണ്ണ നഗരസഭയിലെ ചീരട്ടമണ്ണ, മുട്ടുങ്ങൽ, അങ്ങാടിപ്പുറം പഞ്ചായത്തിലെ ചാത്തനല്ലൂർ, ഏറാന്തോട് ഭാഗത്തുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്.
മുൻകാലങ്ങളിൽ ആളുകൾ കുളിക്കാനും, തുണിയലക്കാനും, കുട്ടികളെ നീന്തൽ പഠിപ്പിക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന തോട്, അടുത്ത കാലത്താണ് മലിനമായി തുടങ്ങിയത്. ഇപ്പോൾ തോടിനോടു ചേർന്നുള്ള വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായി തുടങ്ങിയിട്ടുണ്ട്. ചാത്തനല്ലൂർ ഭാഗത്ത് മാത്രം 250ൽ പരം വീട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന രണ്ട് ശുദ്ധജല പദ്ധതികളുടെ കിണറുകൾ തോടിനോട് ചേർന്നാണുള്ളത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, എഫ്സിഐ ഗോഡൗൺ എന്നിവിടങ്ങളിലേക്ക് വെള്ളത്തിനുപയോഗിക്കുന്ന കിണറുകളും തോടിനോട് ചേർന്നാണ്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പവിത്രമായി കരുതുന്ന ആറാട്ടുകടവിലേക്ക് എത്തുന്നതും ഇതേ തോടാണ്. പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെ ഈ തോട്ടിലേക്കാണ് ഒഴുക്കി വിടുന്നതെന്നും വാഹനങ്ങളിലെത്തിക്കുന്ന ശുചിമുറി മാലിന്യം രാത്രിയുടെ മറവിൽ തോട്ടിലേക്ക് തള്ളുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു. പെരിന്തൽമണ്ണ നഗരസഭയ്‌ക്കും, അങ്ങാടിപ്പുറം പഞ്ചായത്തിനും, ആർഡിഒക്കും, കലക്‌ടർക്കുമൊക്കെ പല തവണ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയും മാലിന്യ പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ സമര രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ