സുരക്ഷാഭീഷണി കാരണം നിർത്തി വെച്ച ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

Share to

Perinthalmanna Radio
Date: 17-05-2025

ബെംഗളൂരു: അതിർത്തിയിൽ ഇന്ത്യ- പാകിസ്താൻ സംഘർഷം കനത്തപ്പോൾ സുരക്ഷാഭീഷണി കാരണം നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് വീണ്ടും ആവേശത്തിന്റെ പിച്ചിലേക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 7.30 ന് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടവീര്യം ക്രീസിലെത്തും. സ്വന്തം തട്ടകത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. സുരക്ഷാഭീഷണി കാരണം ഒമ്പത് ദിവസമാണ് ഐപിഎൽ നിർത്തിവെച്ചത്.

ജയിച്ചാൽ റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ് ഉറപ്പാകും. 11 കളിയിൽ എട്ട് ജയവും മൂന്ന് തോൽവിയുമാണ് ടീമിനുള്ളത്. 16 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ടീം. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡും ബാറ്റർ ദേവ്ദത്ത് പടിക്കലും ടീമിലില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഇരുവരും ടീമിന്റെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ച താരങ്ങളാണ്. നാട്ടിലേക്കുമടങ്ങിയ ഹേസൽവുഡ് തിരിച്ചുവരാൻ സാധ്യതയില്ല. പരിക്കുകാരണം ദേവ്ദത്ത് സീസണിൽ ഇനി കളിക്കാനുണ്ടാകില്ല. ദേവ്ദത്തിന് പകരം മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കുമാറി ക്യാപ്റ്റൻ രജത് പടിദാർ കളിക്കുമെന്നത് ആശ്വാസം പകരുന്നതാണ്. സൂപ്പർതാരം വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. 505 റൺസാണ് താരം ഇതുവരെ നേടിയത്.

12 കളിയിൽനിന്ന് 11 പോയിന്റുമായി കൊൽക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് കളിയിലാണ് ഇതുവരെ ജയിച്ചത്. വിദേശതാരങ്ങൾ ഭൂരിഭാഗവും ടീമിലുള്ളത് കൊൽക്കത്തയ്ക്ക് അനുകൂലഘടകമാണ്. ജയിച്ചാൽ ടീമിന് പ്ലേഓഫിലേക്കുള്ള സാധ്യത നിലനിർത്താം. കൊൽക്കത്തയിൽ സീസണിൽ ബെംഗളൂരുവിനെ നേരിട്ടപ്പോഴേറ്റ തോൽവിക്ക് പകരംവീട്ടുകയെന്ന ചിന്തയും മത്സരത്തിനിറങ്ങുമ്പോൾ ടീമിനുണ്ടാകും. ക്യാപ്റ്റൻ അജിൻക്യാ രഹാനെ, ആങ്ക്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രെ റസ്സൽ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരുടെ സ്പിൻ ടീമിന് ലീഗിൽ ഗുണം ചെയ്തിട്ടുണ്ട്. മോയിൻ അലി ടീം വിട്ടത് ടീമിന് തിരിച്ചടിയാണ്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *