
Perinthalmanna Radio
Date: 17-05-2025
പെരിന്തൽമണ്ണ: ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതിനെത്തുടർന്ന് അന്വേഷണത്തിനായി ജില്ലയിലെത്തിയ കേന്ദ്ര സംഘം ഇന്നലെ രോഗി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തി. ഡോക്ടർമാരോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. രോഗിയുടെ വളാഞ്ചേരിയിലെ വീട്ടു പരിസരത്തെ പഴങ്ങളുടെ സാംപിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. വവ്വാൽ കഴിച്ച പഴങ്ങൾ വഴിയാണോ നിപ്പ പകർന്നതെന്ന സംശയത്തെത്തുടർന്നാണിത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) സംഘമാണ് ജില്ലയിൽ അന്വേഷണം നടത്തുന്നത്.
അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പുതുതായി ആരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പുതിയ പരിശോധനാ ഫലങ്ങളുമില്ല. ഇതോടെ നിപ്പ പകർച്ച ഭീതി ഒഴിയുകയാണ്. ചികിത്സയിലുള്ള വീട്ടമ്മ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.
സമ്പർക്കപ്പട്ടികയിലുള്ള 2 പേർ മഞ്ചേരി മെഡിക്കൽ കോളജ്, എറണാകുളം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഐസലേഷനിലുണ്ട്. ആരോഗ്യവകുപ്പ് ഫീവർ സർവേയുടെ ഭാഗമായി നടത്തിയ വീട് സന്ദർശനം പൂർത്തിയായി. നിപ്പ കോൾ സെന്ററിൽ ലഭിച്ച 15 കോളുകളിൽ 7 പേർക്ക് മാനസിക പിന്തുണ നൽകി.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ