
Perinthalmanna Radio
Date: 17-06-2025
പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ട മരത്തടി ദിവസങ്ങൾ പിന്നിട്ടിട്ടും നീക്കിയില്ല. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് സെക്‌ഷൻ ഓഫിസിലെത്തി പ്രതിഷേധിക്കുകയും മരത്തടി പൊതുമരാമത്ത് ഓഫിസിന്റെ മുറ്റത്ത് കൊണ്ടുവന്നിടുകയും ചെയ്‌തു.
പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി റോഡരുകിൽ ആനമങ്ങാട് ടൗണിലാണ് മുറിച്ചിട്ട മരത്തിന്റെ ചില്ലകളും തടികളും 10 ദിവസത്തോളമായി റോഡിൽ കിടന്നത്. പൊതുമരാമത്ത് അധികൃതരുടെ തീരുമാന പ്രകാരം ലേലം വിളിച്ചാണ് മരം മുറിച്ചത്. വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ തടസ്സം സൃഷ്‌ടിച്ചതോടെ പല തവണ അധികൃതരോട് മരം നീക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് അധികൃതരെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ഇതേ തുടർന്ന് ഇന്നലെ ഈ ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷരും ജനപ്രതിനിധികളും പൊതു പ്രവർത്തകരുമടങ്ങിയ സംഘം പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ സെക്‌ഷൻ ഓഫിസിൽ എത്തി മരത്തടി നീക്കണമെന്ന് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫീൽഡിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥനെ കണ്ടേ മടങ്ങൂ എന്ന നിലപാടുമായി ഓഫിസിൽ കുത്തിയിരുന്നു. അദ്ദേഹത്തിന് വേണ്ടി വൈകുന്നേരം വരെ കാത്തെങ്കിലും അദ്ദേഹം ഓഫിസിൽ എത്തിയില്ലെന്ന് പറയുന്നു. ഓഫിസിലെ മറ്റ് ജീവനക്കാർ സ്ഥലം വിടുകയും ചെയ്‌തു. ഇതേ തുടർന്നാണ് പ്രതിഷേധ സൂചകമായി വൈകിട്ട് ആറോടെ റോഡിലെ മരം ലോറിയിൽ ഓഫിസിനൂ മുന്നിലെത്തിച്ചത്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സൽ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ