
Perinthalmanna Radio
Date: 20-02-2024
പെരിന്തല്‍മണ്ണ: നഗരസഭ ബി.ഒ.ടി അടിസ്ഥാനത്തില്‍ മത്സ്യമാർക്കറ്റ് നിർമിക്കാനുദ്ദേശിച്ച് ഏറ്റെടുത്ത ഭൂമിയോട് ചേർന്ന് ശേഷിക്കുന്ന ഭൂമികൂടി ഏറ്റെടുക്കാൻ നടപടി തുടങ്ങി.
മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് 94.75 സെന്റ് സ്ഥലമാണ് നിർമാണത്തിന് വേണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത്. അതില്‍ 48.75 സെന്റ് ഭൂമി 15 വർഷം മുമ്പ് നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ജൂബിലി റോഡിന് സമീപം ജനവാസ മേഖലയിലാണിത്.
ഇവിടെ മത്സ്യമാർക്കറ്റ് ആരംഭിക്കാൻ പ്രായോഗിക ബുദ്ധമുട്ടുകളുണ്ടെന്നും പരിസരവാസികള്‍ക്ക് സ്വൈരജീവിതം ഇല്ലാതാവുമെന്നും തീരാത്ത മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നഗരസഭ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സമരവുമായി രംഗത്തുണ്ടായിരുന്നു. 2005 മുതല്‍ 2010 വരെയുള്ള നഗരസഭ ഭരണസമിതിയുടെ കാലത്താണ് ഇവിടെ ബി.ഒ.ടി. അടിസ്ഥാനത്തില്‍ മത്സ്യമാർക്കറ്റ് വിഭാവന ചെയ്തത്.
എന്നാല്‍ പലവിധ എതിർപ്പുകളിലാണ് പദ്ധതി നടക്കാതെ പോയത്. ഏറ്റെടുത്ത ഭാഗത്ത് മത്സ്യമാർക്കറ്റല്ലാതെ ഗുണകരവും വരുമാനാധിഷ്ഠിതവുായ മറ്റേത് പദ്ധതി ആരംഭിക്കണമെങ്കിലും കൂടുതല്‍ ഭൂമി വേണം. പദ്ധതിക്ക് നേരത്തെ കണക്കാക്കിയതില്‍ 46 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാനാണ് ഇപ്പോള്‍ ധാരണ. ഇത് കൃത്യമായി അളന്നു തിട്ടപ്പെടുത്താനും ഏറ്റെടുക്കല്‍ തുക എത്രയെന്ന് കണക്കാക്കാനും സർക്കാറിലേക്ക് കത്ത് നല്‍കാൻ തിങ്കളാഴ്ച ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഫീസ് എത്രയെന്ന് കണക്കാക്കി സർക്കാറുമായി ആലോചിച്ച് തുടർനടപടി പൂർത്തിയാക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് കത്ത് നല്‍കുക. അതേസമയം ഇവിടെ മത്സ്യമാർക്കറ്റ് നിർമിക്കാനുള്ള നടപടിയില്‍നിന്ന് പിന്തിരിയണമെന്നും ഏറ്റെടുത്ത ഭൂമിയില്‍ മറ്റു ഫലപ്രദമായ പദ്ധതികള്‍ കൊണ്ടുവരണമെന്നുമായിരുന്നു പരിസരവാസികളുടെ ആവശ്യം. ഇതിന്റെ കൂടി ഭാഗമായാണ് ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
