അങ്ങാടിപ്പുറത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയെ തള്ളിയിട്ട് സ്വർണ്ണാഭരണം കവർന്ന പ്രതി പിടിയിൽ

Share to

Perinthalmanna Radio
Date: 20-05-2025

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് കഴുത്തിൽ ഉണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.

മെയ് 14-ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. അങ്ങാടിപ്പുറത്ത് ബാറിൽ ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ പിറകെ എത്തിയ പ്രതി തള്ളിയിട്ട് കഴുത്തിലുണ്ടായിരുന്ന രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കവര്‍ച്ച ചെയ്ത് ഓടുകയായിരുന്നു. തുടർന്ന് യുവതി പിറകെ ഓടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹ പ്രവര്‍ത്തകരെ കൂട്ടി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസിൽ പരാതി നല്‍കി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. ഷിജോ സി തങ്കച്ചന്‍, ഡാന്‍സാഫ് സ്‌ക്വാഡും ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം ടൗണിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ബസ്, ഓട്ടോ ജീവനക്കാരിൽ നിന്നുമുളള വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് കവര്‍ച്ചാ മുതല്‍ വീണ്ടെടുക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ എസ്.ഐ. ഷിജോ സി തങ്കച്ചന്‍, എ.എസ്.ഐ. സുരേഷ്, സല്‍മാന്‍, മിഥുന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *