
Perinthalmanna Radio
Date: 22-02-2024
പട്ടിക്കാട് : പുലിപ്പേടി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശിയിലെ മേൽമുറിയിൽ കെണി സ്ഥാപിക്കും. ബുധനാഴ്ച ഡി.എഫ്.ഒ. ധനിഖ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കഴിഞ്ഞദിവസം പുലി പിടിച്ചുകൊണ്ടുപോയ ആടിന്റെ ജഡം പരിശോധിച്ച വനപാലകർ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തങ്ങളുടെ ആശങ്കകൾ ഡി.എഫ്.ഒ.യുമായി പങ്കുവെച്ചു. എത്രയുംപെട്ടെന്ന് കെണി സ്ഥാപിക്കണമെന്നും ആടുകളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പ്രധാന ആവശ്യം.
റിപ്പോർട്ട് ഉടൻ സി.സി.എഫിന് കൈമാറുമെന്നും വ്യാഴാഴ്ചതന്നെ കെണി സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും സി.എഫ്.ഒ. അറിയിച്ചു. ഇരുപതിലേറെ ആടുകളെ നഷ്ടപ്പെട്ട മട്ടുമ്മതൊടി ഉമൈറിന് ആദ്യ ഗഡുവായി 20,000 രൂപ നഷ്ടപരിഹാരം നൽകും. ആടുകളെ നഷ്ടപെട്ടവർക്കെല്ലാം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഡി.എഫ്.ഒ. അറിയിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വിഷ്ണു, കരുവാരക്കുണ്ട് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി.എൻ. സജീവൻ എന്നിവരും ഡി.എഫ്.ഒ.യുടെ കൂടെ ഉണ്ടായിരുന്നു.
ഒരാഴ്ചയ്ക്കിടെ രണ്ട് ആടുകളെയാണ് പ്രദേശത്തുനിന്ന് പുലി കൊണ്ടുപോയത്. മേൽമുറിയിലെ വീടുകളുടെ മുറ്റത്തടക്കം പുലിയുടെ സാന്നിധ്യം ഉണ്ടാകാറുള്ളതായി നാട്ടുകാർ പറഞ്ഞു. ഒരാഴ്ചമുൻപ് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണക്യാമറിയിൽ പുലിയുടെ ദൃശ്യങ്ങൾ വ്യക്തമാവുകയും ചെയ്തതാണ്.
ജനങ്ങളുടെ ഭീതിയകറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ ജനകീയസമിതി രൂപവത്കരിച്ച് ശക്തമായ പ്രതിഷേധത്തിനുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാർ. ഡി.എഫ്.ഒ.യിൽ നിന്ന് ഉറപ്പ് ലഭിച്ചതിനാൽ പ്രതിഷേധ പരിപാടികൾ താത്‌കാലികമായി നിർത്തിവെക്കാൻ കമ്മിറ്റി തീരുമാനിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
