
Perinthalmanna Radio
Date: 23-04-2025
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡിന് മെല്ലെപ്പോക്ക്. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി വിജയകരമായി ട്രയൽ റൺ നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ട് നൽകിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും പദ്ധതി ബോർഡ് പരിഗണിച്ച മട്ടില്ല. പാതയിലെ രാത്രികാല യാത്രാ ദുരിതത്തിനു പരിഹാരമാകുന്നതിനൊപ്പം ഒട്ടേറെ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ഷൻ ലഭ്യമാക്കാനും വഴിയൊരുക്കുന്നതാണ് എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള നിർദേശം.
മെമു ആരംഭിക്കുന്നതോടെ രാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങുന്നവർക്ക് നിലമ്പൂരിലേക്ക് ട്രെയിൻ കണക്‌ഷൻ ലഭിക്കുന്നില്ലെന്ന പരാതിക്കു പരിഹാരമാകും. വിവിധ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ഷൻ ലഭിക്കാനുള്ള അധിക സൗകര്യവുമുണ്ടാകും. വിനോദ സഞ്ചാരത്തിനും ഗുണം ചെയ്യും.
മെമു സർവീസ് നീട്ടുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുതിയ സർവീസായി ഓടിക്കാം. പാതയിലെ പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി നവീകരിക്കുകയും വൈദ്യുതീകരണം പൂർത്തിയാക്കുകയും ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു കഴിഞ്ഞു. എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും 12 കാർ മെമുവിന് ആവശ്യമായ പ്ലാറ്റ്ഫോം നിലവിലുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള വിവിധ പരിശോധനകളും നടത്തി.
ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് രാത്രികാല മെമു സർവീസിന്റെ ട്രയൽ റൺ ഫെബ്രുവരി 16ന് ആണു നടത്തിയത്. മെമു സർവീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡാണ്. പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡിന് അനുകൂല റിപ്പോർട്ട് നൽകിയതായാണു വിവരം. റെയിൽവേ ബോർഡിന്റെ അനുമതി നേടിയെടുക്കുന്നതിന് വിവിധ തലങ്ങളിൽ നിന്ന് ശക്തമായ സമ്മർദം ഉണ്ടായാലേ പദ്ധതിക്ക് വേഗം കൂടൂ. കഴിഞ്ഞ ദിവസം ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് റെയിൽവേ ജനറൽ മാനേജർ രേഖാമൂലം നൽകിയ അറിയിപ്പിലും മെമു സർവീസിന് റെയിൽവേ ബോർഡിന്റെ അനുമതി വേണമെന്ന മറുപടിയാണു ലഭിച്ചത്.
രാത്രികാല മെമു സർവീസ് ആരംഭിച്ചാൽ രാത്രി ഷൊർണൂരിലെത്തുന്ന നിലമ്പൂരിലേക്കുള്ള വിവിധ ദീർഘദൂര യാത്രക്കാർക്കും പുലർച്ചെ നിലമ്പൂരിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും. രാത്രിയിൽ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ഭാഗത്തു നിന്ന് ഷൊർണൂരിലെത്തുന്നവർക്കും രാവിലെ കണ്ണൂർ, പാലക്കാട്, പഴനി, മധുര, കന്യാകുമാരി, കോട്ടയം, ആലപ്പുഴ, ഗുരുവായൂർ ഭാഗത്തേക്കു പോകുന്ന ഈ റൂട്ടിലെ യാത്രക്കാർക്കും വലിയ ആശ്വാസമാകും. സഞ്ചാരിക
