
Perinthalmanna Radio
Date: 24-05-2024
പെരിന്തൽമണ്ണ: നഗരത്തിരക്കിൽ നിന്നൊഴിവാകാൻ ബൈപ്പാസ് റോഡിലൂടെ പോയാലും കുഴിയിൽ ചാടാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ് പെരിന്തൽമണ്ണ. മാനത്തുമംഗലം ബൈപ്പാസ് ജങ്ഷനിലെ കുഴികളാണ് അപകടക്കെണിയൊരുക്കുന്നത്.
ജങ്ഷനായതിനാൽ നാലുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും സർക്കിളിന് വലംവെച്ചാണ് പോകേണ്ടത്. എന്നാൽ സർക്കിളിനു ചുറ്റുമുള്ള റോഡാണ് തകർന്ന് കുഴികളായിരിക്കുന്നത്. മാസങ്ങൾമുൻപ് തത്കാലം അടച്ച കുഴികളായിരുന്നു ഇവ. മഴകൂടി പെയ്തതോടെ ജങ്ഷനിലെ ദുരിതംകൂടി. കുഴികളിൽ വെള്ളം നിറയുന്നതോടെ ആഴവും കുഴിയുമറിയാതെയെത്തുന്ന വാഹനങ്ങൾ വീഴുന്നതും പതിവായി. ഇരുചക്രവാഹനങ്ങളാണ് കൂടുതലും വീഴുന്നത്. കുഴികടന്ന് വാഹനങ്ങൾ പോകേണ്ടിവരുന്നത് സമയനഷ്ടവും ഗതാഗതത്തിരക്കുമുണ്ടാക്കുന്നു.
കുഴിയിൽ ചാടാതിരിക്കാൻ വെട്ടിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ തട്ടിയുള്ള കശപിശകളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഊട്ടി റോഡിൽനിന്ന് മുണ്ടത്ത് പാലത്തിന് സമീപത്തെ കുഴികൾ കടന്ന് ജങ്ഷനിലെത്തുമ്പോഴേക്കും കൂടുതൽ കുഴികളിലേക്കാണ് വാഹനം ചാടുന്നത്. അടിയന്തരമായി കുഴിയടച്ചില്ലെങ്കിൽ വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ കൂടുതൽ പ്രയാസങ്ങൾക്കും അപകടങ്ങൾക്കും വഴിവെക്കും.
മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകളും ഈ ജങ്ഷനിലൂടെയാണ് പോകുന്നത്. ആയിഷ ജങ്ഷനിൽ നിന്ന് ടൗണിൽ പോകാതെ പൊന്ന്യാകുർശിയിൽ ദേശീയ പാതയിലെത്തുന്ന ബൈപ്പാസും ഇതിലൂടെയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
