
Perinthalmanna Radio
Date: 25-04-2025
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തില്‍ ആംബുലൻസ് കുരുക്കില്‍ പെടുന്നത് പതിവാകുന്നു. അര മണിക്കൂറിനിടെ ഒന്നെന്ന നിലയില്‍ മേല്‍പാലം വഴി ആംബുലൻസ് പെരിന്തല്‍മണ്ണയിലെ പ്രധാന ആശുപത്രികളിലേക്കും ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടേക്കും ചീറിപ്പായുന്നുണ്ട്.
പെരിന്തല്‍മണ്ണയിലെ പ്രധാന ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ബുധനാഴ്ച വൈകീട്ട് 6.45ന് പുറെപ്പട്ട ആംബുലൻസ് ഇത്തരത്തില്‍ കുരുക്കില്‍പെട്ടു.
അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായാണ് ആംബുലൻസ് പുറപ്പെട്ടത്. എമർജൻസി ഷിഫ്റ്റിങ് ഗ്രൂപ്പിന്റെയും പൊലീസുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹകണത്തോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചുമിനിറ്റോളം കുരുക്കില്‍കിടന്നു. സമാന സംഭവം ഇടക്ക് ഉണ്ടാവാറുണ്ട്. വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ അഴിയാ കുരുക്കാണ്.
ആശുപത്രി നഗരത്തില്‍ രോഗികളുമായി വരാനും പോവാനും അങ്ങാടിപ്പുറം വഴിമാത്രമാണ് കഴിയുക. വാഹനത്തിരക്കുണ്ടെങ്കിലും കുരുക്കില്ലാതിരുന്നാല്‍ മതിയെന്നാണ് ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്. ദേശീയപാതയില്‍ അങ്ങാടിപ്പുറം ഓരാടംപാലം മുതല്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം വരെ 4.4 കി.മീ നീളത്തില്‍ ബൈപ്പാസ് പദ്ധതി 2010 ല്‍ സർക്കാർ അംഗീകരിച്ചതാണെങ്കിലും ഫണ്ടനുവദിക്കാത്തതിനാലും ജനപ്രതിനിധികള്‍ താല്‍പര്യമെടുക്കാത്തതിനാലും ഫയലിലുറങ്ങുകയാണ്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
