മകളെ പീഡിപ്പിച്ച പിതാവിന് 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും

Share to

Perinthalmanna Radio
Date: 26-01-2024

പെരിന്തൽമണ്ണ:പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വ്യത്യസ്ത വകുപ്പുകളിൽ 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (രണ്ട്) ജഡ്‌ജി എസ്.ആർ. സിനിയാണ് പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

വിചാരണ വേഗത്തിലാക്കുന്നതിനായി പോലീസിന്റെ അപേക്ഷപ്രകാരം പ്രത്യേക വിചാരണയാണു നടത്തിയത്. വിവിധ വകുപ്പുകൾ പ്രകാരം ഒരുകുറ്റത്തിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പോക്‌സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം 110 വർഷം കഠിനതടവും 50,000 രൂപവീതം ഒന്നരലക്ഷം രൂപ പിഴയുമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ പോക്‌സോ വകുപ്പുകളിൽ ഓരോവർഷവും ജുവനൈൽ ജസ്റ്റിസ് വകുപ്പിൽ ആറുമാസം കഠിനതടവുമാണ് വിധിച്ചത്.

പ്രതി പിഴയടച്ചാൽ രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക്‌ നൽകാനും ഉത്തരവായി. അതിജീവിതയ്ക്കുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറ്റിക്കും നിർദേശംനൽകി.

2022 ഓഗസ്റ്റ് 23-നാണ് സംഭവം. മാതാവിന്റെ സംരക്ഷണയിൽ അവരുടെ വീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് ഇല്ലാത്ത സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചുകയറി അതിഗൗരവമായ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിഞ്ഞതും കേസായതും.

എസ്.ഐ. ആയിരുന്ന എം. ശശിധരൻ പിള്ളയാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകൾ ഹാജരാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. കവിത പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *