
Perinthalmanna Radio
Date: 26-05-2025
മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിലെ മേലാറ്റൂർ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തം. രണ്ടു സംസ്ഥാന പാതകൾ കടന്നു പോകുന്ന ലെവൽക്രോസിൽ മേൽപ്പാലമില്ലാത്തത് ഗതാഗതക്കുരുക്ക് അതി രൂക്ഷമാക്കുകയാണ്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയും പാലക്കാട്-കോഴിക്കോട് ഷോർട്ട് ഹൈവേയും കടന്നു പോകുന്നത് മേലാറ്റൂർ ലെവൽ ക്രോസിലൂടെയാണ്.
ഷൊർണൂർ- നിലമ്പൂർ പാതയിൽ 14 തവണകളിലായി തീവണ്ടി കടന്നു പോകുന്നതിന് മണിക്കൂറുകൾ ഇടവിട്ട് റെയിൽവേഗേറ്റ് അടയ്ക്കേണ്ടതുണ്ട്. ഈ സമയങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണിവിടെ. പലപ്പോഴും മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളുമെല്ലാം കുരുക്കിൽപ്പെടാറുണ്ട്. ഓട്ടേമാറ്റിക് സംവിധാനമായതിനാൽ തീവണ്ടി കടന്നുപോയി മിനിറ്റുകൾ കഴിഞ്ഞേ ഗേറ്റ് തുറക്കാൻ സാധിക്കുകയുള്ളൂ. അപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ് ഗേറ്റിനിരുവശത്തും ഉണ്ടാകാറുള്ളത്. ഇതിനുള്ളിൽ ആംബുലൻസുകൾ അകപ്പെടുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകാറുണ്ട്.
മേലാറ്റൂരിൽ ക്രോസിങ് സ്റ്റേഷന്റെ പണി നടക്കുന്നുണ്ട്. അതു പൂർത്തിയായാൽ നിലമ്പൂരിലേക്കും തിരിച്ചുമുള്ള ചരക്കു തീവണ്ടികളും ചിലപ്പോൾ ഈ പാതയിലൂടെ വന്നേക്കാം. പാതയുടെ വൈദ്യുതീകരണം പൂർത്തിയായതിനാൽ മെമു ഉൾപ്പെടെയുള്ള കൂടുതൽ സർവീസുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം സാധ്യമായാൽ ഗേറ്റ് അടവിന്റെ എണ്ണം ഇനിയും കൂടും. അത് വലിയതോതിലുള്ള ഗാതഗതപ്രശ്‌നങ്ങൾക്കു കാരണമാകും.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പാതയിൽ നവീകരണങ്ങളും മേൽപ്പാല നിർമാണങ്ങളുമെല്ലാം നടന്നു വരുന്നുണ്ട്. അതിൽ ഉൾപ്പെടുത്തി ഏറെ തിരക്കുള്ള മേലാറ്റൂരിലും മേൽപ്പാലം യാഥാർഥ്യമാക്കാൻ നടപടിയു ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ