
Perinthalmanna Radio
Date: 29-04-2025
ന്യൂഡൽഹി: കോഴിക്കോട്- വയനാട് നിർദിഷ്ട നാലുവരി തുരങ്ക പാതയ്ക്ക് അനുമതി തടഞ്ഞ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി. ജൈവ വൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയോട് ചേർന്നാണ് കഴിഞ്ഞ വർഷം ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ വിജ്ഞാപന പ്രകാരം വേർതിരിച്ച പ്രദേശങ്ങളും ഇതിൽ പ്പെടും. മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബല പ്രദേശങ്ങളിലൂടെ ആണ് തുരങ്ക പാത കടന്നു പോകുന്നതെന്ന് വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. നിലവിലുള്ള ആനക്കാം പൊയിൽ- മുത്ത പ്പൻപുഴ- മരിപ്പുഴ, മേപ്പാടി- കല്ലടി -ചൂരൽമല റോഡുകളെ പുതിയ നാലുവരി തുരങ്ക പാതയുമായി ബന്ധിപ്പിച്ച് ദേശീയ, സംസ്ഥാന പാതകളോട് കൂടുതൽ ബന്ധിപ്പിക്കാൻ ആവശ്യമായ പദ്ധതി നിർദേശമാണ് കേരളത്തിന്റേത്. തുരങ്ക പാതയുടെ ദൂരം 8.75 കിലോമീറ്ററാണ്.
പഠന റിപ്പോർട്ടുകൾ വേണമെന്ന് കേന്ദ്രം
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് പഠിക്കുന്ന വിദഗ്‌ധ സമിതിയാണ് അനുമതി നിഷേധിച്ചത്. ഈ മാസം നാലിനു ചേർന്ന സമിതി യോഗം സംസ്ഥാനത്തിൻറെ ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെ കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി കൈക്കൊണ്ട വിശദാംശങ്ങളും കേരളത്തോട് ആവശ്യപ്പെട്ടു.
വിദഗ്‌ധസമിതി നിർദേശിച്ചത് 25 ഉപാധികൾ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധ സമിതി മാർച്ചിൽ പാതയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. 25 ഉപാധികളോടെയാണ് സംസ്ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി അന്തിമ പാരിസ്ഥിതിക അനുമതിക്കായി പദ്ധതി ശുപാർശ ചെയ്തത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ