
Perinthalmanna Radio
Date: 29-05-2025
മലപ്പുറം: കൂരിയാട് നിർമാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തില്‍ പരിഹാരം നടപടികള്‍ക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസർ ബാബു ലാല്‍ മീണ വ്യക്തമാക്കി. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അങ്ങനെയെങ്കില്‍ നിലവില്‍ വയലില്‍ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോള്‍ തകർച്ച കണ്ടെത്തിയിരിക്കുന്നത്. ‘ഒരു എലിവേറ്റഡ് ഹൈവേ കൂരിയാട് നിർമിക്കും. കൂടാതെ കൂരിയാട് അണ്ടർപാസിനെ നെല്‍വയലിന്റെ മധ്യത്തിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള ഒരു പാലം നിർമിക്കുമെന്നും. ഇത് ഒരു സംയോജിത ഘടനയായിരിക്കും’ ബാബു ലാല്‍ മീണ പറഞ്ഞു.
നിർമാതാക്കളായ കെ.എൻ.ആർ.സി.എല്‍ നാലു മാസത്തിനകം നിർമാണം പൂർത്തികരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴയാതിനാല്‍ വളരെ ശ്രദ്ധാപൂർവ്വമായിരിക്കും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത തകർന്നതിന് പിന്നാലെ സ്വതന്ത്ര വിദഗ്ദ്ധ സമിതി ദേശീയ പാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസർ സമ്മതിച്ചു. മണ്ണിന്റെ ഘടന മനസ്സിലാക്കുന്നതില്‍ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാർ തുടങ്ങിയവരും ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തില്‍ വയലില്‍ ഉയർത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. നേരത്തെ തകർന്നിരുന്ന റോഡിന് മീറ്ററുകള്‍ക്കപ്പുറത്ത് ഇന്നും തകർച്ച സംഭവിച്ചിരുന്നു. പ്രധാന റോഡിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുവീണത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ