
Perinthalmanna Radio
Date: 30-05-2025
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
സിറ്റിങ് സീറ്റായ നിലമ്പൂരില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദീർഘ കാലങ്ങള്‍ക്ക് ശേഷമാണ് നിലമ്പൂരില്‍ സിപിഎം പാർട്ടി ചിഹ്നത്തില്‍ സ്ഥാനാർഥിയെ നിർത്തുന്നത്. നിലമ്പൂർ ഒപ്പംനിർത്താൻ നിരവധി സ്വതന്ത്രരെ സിപിഎം പരിഗണിച്ചിരുന്നെങ്കിലും അൻവർ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ പാർട്ടിയിലെ കരുത്തനെ തന്നെ രംഗത്തിറക്കുകയായിരുന്നു.
തൃപ്പൂണിത്തുറ മുൻ എംഎല്‍എ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നല്‍കിയിരുന്നു.
നിലമ്ബൂർ സ്വദേശിയായ സ്വാരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്ന് വന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016–2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർഥി. ഉപതിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥിയെ സംബന്ധിച്ചാണ് ഇനി അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും.
യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അൻവർ മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ