
Perinthalmanna Radio
Date: 31-01-2024
അങ്ങാടിപ്പുറം: ഷൊർണൂർ– നിലമ്പൂർ പാതയിലെ വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക്. ഇടക്കാലത്തു മന്ദഗതിയിലായിരുന്ന പദ്ധതി, മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട് അതിവേഗത്തിലാണു ജോലി പുരോഗമിക്കുന്നത്. 2021ൽ തുടങ്ങിയ പദ്ധതിയിൽ കോപ്പറിലുള്ള വയറിങ് ജോലികൾ അങ്ങാടിപ്പുറം വരെ തീർന്നു.
അങ്ങാടിപ്പുറം– നിലമ്പൂർ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റുകൾ നാട്ടൽ അടുത്തദിവസം പൂർത്തിയാകും. 5 പാലങ്ങളുടെ നിർമാണവും താമസിയാതെ പൂർത്തിയാകും. 26 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. റെയിൽവേ ഡിവിഷൻ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.ആർ.രവീന്ദ്രന്റെ മേൽനോട്ടത്തിലാണു ജോലികൾ നടക്കുന്നത്. എൽ ആൻഡ് ടിയാണ് നിർമാണ ഏജൻസി. ഷൊർണൂർ–നിലമ്പൂർ പാതയിലെ 12 റെയിൽവേ സ്റ്റേഷനുകളിൽ വാണിയമ്പലം, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളാണു പ്രധാനപ്പെട്ടവ. മേലാറ്റൂരിലെ 110 കെവി സബ്സ്റ്റേഷന്റെ പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണു വിവരം.
ഇവിടെ നിന്നു വോൾട്ടേജ് 25 കെവിയാക്കി കുറച്ചാണു റെയിൽവേ ലൈനിലേക്ക് വൈദ്യുതി നൽകുക. മരംമുറിക്കൽ നീണ്ടതാണു പദ്ധതി പൂർത്തിയാകാൻ വൈകിയതിനു പിന്നിലെന്നാണു വിവരം.
അതിനു നടപടി സ്വീകരിക്കേണ്ടതു റെയിൽവേയാണെങ്കിലും അതു നീണ്ടതു നിർമാണ ഏജൻസിക്കു നഷ്ടമുണ്ടാക്കിയതായി പരാതി ഉയർന്നു. മരങ്ങൾ വെട്ടുന്നതിനെതിരെ ഹരിത ട്രൈബ്യൂണലിൽ ഉൾപ്പെടെ പരാതികളും ഉന്നയിക്കപ്പെട്ടു. 65.6 കിലോമീറ്ററുള്ള ഈ പാത, റെയിൽവേയിലെ ഹരിത ഇടനാഴിയായിട്ടാണ് അറിയപ്പെടുന്നത്. ഇരുവശത്തും ഇടതൂർന്ന മരങ്ങളും ചെടികളും നിറഞ്ഞ ട്രാക്കിലൂടെയുള്ള യാത്ര ആസ്വദിക്കാനും ഒട്ടേറെ പേർ എത്തിയിരുന്നു. സീസണിൽ പൂമൂടിയ മേലാറ്റൂർ പാത സമൂഹമാധ്യമങ്ങളിൽ വൈറലായി. മരങ്ങൾ പരമാവധി നിലനിർത്തി വൈദ്യുതീകരണ നടപടിക്കു ശ്രമിച്ചെങ്കിലും പ്രായോഗികമല്ലെന്നായതോടെ ട്രാക്കിന് ഇരുവശത്തും 4 മീറ്റർ വീതിയിൽ തടസ്സങ്ങൾ ഒഴിവാക്കി. 6,000 മരങ്ങൾ മുറിച്ചുമാറ്റി എന്നാണ് ഔദ്യോഗിക കണക്ക്.
കൂടുതൽ വെട്ടാൻ നിർദേശമുണ്ടായെങ്കിലും കമ്പുകൾ വെട്ടി ഒതുക്കി നിർത്തുകയാണ് ചെയ്യുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
