
Perinthalmanna Radio
Date: 03-11-2023
റോഡ് നിയമ ലംഘനങ്ങൾക്ക് ഇ -ചെലാനിൽ ലഭിക്കുന്ന പിഴ കാര്യമായി എടുത്തില്ലെങ്കിൽ കാത്തിരിക്കുന്നത് വൻപിഴ. ചില നിയമ ലംഘനങ്ങൾക്ക് പിഴ തുകയല്ലാതെയാണ് ചെലാനും സന്ദേശവും ലഭിക്കുക. പലരും അത് തുകയില്ലെന്നു കരുതി അത് അവഗണിക്കുകയും ചെയ്യും. എന്നാൽ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ നൂലാ മാലകളാണ്.
ഇത്തരം സന്ദേശം ലഭിക്കാത്തവരുടെയും ലഭിച്ചിട്ട് പ്രതികരിക്കാത്തവരുടെയും വാഹനങ്ങൾ പലതും കരിമ്പട്ടികയിൽപ്പെട്ടു.
500 രൂപയുെട പിഴയ്ക് പകരം പതിനായിരം രൂപയൊക്കെ മുടക്കിയാണ് പലരും കോടതികയറി വാഹനം നിരത്തിലിറക്കുന്നത്. ചില റോഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഓൺലൈൻ വഴിയല്ലാതെ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് വാങ്ങാൻ സാധിക്കില്ല.
ഓൺലൈനായി ഇ-കോർട്ട് അഥവാ വെർച്യുൽ കോടതിയിൽ അടയ്ക്കണം. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്താൽ ഉദ്യോഗസ്ഥർ ഉടൻ ഇ-കോർട്ടിലേക്ക് അയക്കും. 60 ദിവസം വരെയേ ഇ-കോർട്ടിൽ പിഴയടയ്ക്കാൻ സാധിക്കൂ.
പിന്നീട് വാഹന ഉടമ ഏതു ജില്ലയിലുള്ളയാളാണോ ആ ജില്ലയിലെ സി.ജെ.എം. കോടതിയിൽ നേരിട്ടു പിഴയടയ്ക്കണം. കോടതി നടപടി ക്രമങ്ങൾ അറിയാത്തവർ അഭിഭാഷകന്റെ സഹായം തേടേണ്ടി വരും. അഭിഭാഷരുടെ ഫീസും പിഴത്തുകയും കൂടി നൽകി വരുമ്പോൾ വലിയ തുകയാകും.
വാഹനം കരിമ്പട്ടികയിൽ പ്പെടുമ്പോഴോ സമൻസായെന്ന വിവരം ലഭിക്കുമ്പോഴോ ആവും പിഴയുള്ള കാര്യവും അതു കോടതിയിൽ അടയ്ക്കേണ്ടകാര്യവും ഉടമ അറിയുന്നത്. മറ്റെന്തെങ്കിലും ഇടപാടിനായി മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചാലും വാഹനം കരിമ്പട്ടികയിൽപ്പെട്ട വിവരമറിയും.
ലെയ്ൻ ട്രാഫിക്ക് ലംഘനം, മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, പ്രായപൂർത്തിയാകാതെയുള്ള വാഹനമോടിക്കൽ തുടങ്ങിയ കേസുകൾക്കുള്ള പിഴ നിശ്ചയിക്കുന്നത് കോടതിയാണ്. അതിനാൽ ഇത്തരം കേസുകളിലെ ചെലാനിൽ പൂജ്യം തുകയാവും രേഖപ്പെടുത്തിയിരിക്കുക. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
