കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം

Share to

Perinthalmanna Radio
Date: 09-12-2023

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ പങ്കെടുത്തു.

അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു. തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള്‍ BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍ അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b

മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്‍ കുറവായതിനാലാകാം മരണങ്ങള്‍ ഇക്കുറി കേരളത്തില്‍ നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്‍ ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണ്.

ഡെങ്കിപ്പനി കേരളത്തില്‍ ശക്തമായി തുടരുന്നു, ശ്രീലങ്കയില്‍ റെക്കോര്‍ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്‍ ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്‍ത്തികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.

കഠിനമായ പനിയും മറ്റും വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്‍ പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്‍ ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം വരെ ഉണ്ടാകാനിടയുണ്ട്.

ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരില്‍ എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്‍ കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്‍ ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

നിര്‍ദേശങ്ങള

▪️പനി, ചുമ എന്നിവയുള്ളവര്‍ രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.
▪️തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്‍ തടയും.
▪️പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങുമ്പോഴും കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്‍ സാധിക്കും.
▪️ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്‍ സംശയം തോന്നിയാല്‍ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
▪️പാര്‍സല്‍ ഡെലിവറി എടുത്താല്‍ ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്‍ക്കണം.
▪️തുടക്കത്തില്‍ അല്‍പം അണുബാധയുള്ള ഭക്ഷണമാണെങ്കില്‍ വൈകിപ്പിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ അനവധി അണുക്കള്‍ ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്‍ധിക്കാനിടയുണ്ട്.
▪️ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *