അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഭക്തിനിർഭരമായി ആട്ടങ്ങയേറ്

Share to

അങ്ങാടിപ്പുറം: ഭക്തിയും ആവേശവും സമ്മേളിച്ച് തിരുമാന്ധംകുന്ന്‌ ഭഗവതീ ക്ഷേത്രത്തിൽ ആട്ടങ്ങവർഷം. ആട്ടങ്ങകൾ എറിയാനും ഏറു കൊണ്ട് ആനുഗൃഹീതരാകാനും ആയിരക്കണക്കിന് ഭക്തരാണ് ചൊവ്വാഴ്ച വടക്കെനടയിൽ തടിച്ചു കൂടിയത്. ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട് തുലാം ഒന്നിന് നടക്കുന്ന ചടങ്ങായ ആട്ടങ്ങയേറ് ഐതിഹ്യസ്മരണകൾ ഉണർത്തി. രാവിലെ 9.15- ന് പന്തീരടിപ്പൂജയ്ക്ക് നട അടച്ചപ്പോൾ വടക്കെനടയിൽ പത്തു നടയ്ക്ക് മുകളിലും താഴെയുമായി ഭക്തർ രണ്ടു ചേരികളായി നിന്ന് നാമമുരുവിട്ടു കൊണ്ട് ആവേശപൂർവം പരസ്പരം ആട്ടങ്ങകൾ എറിഞ്ഞു. പൊട്ടിയ ആട്ടങ്ങകൾ നടകളിലും തിരുമുറ്റത്തും ചിതറിക്കിടന്നു. ഔഷധം കൂടിയായ ആട്ടങ്ങകളും വിത്തുകളും ദേഹത്ത് വന്ന് പതിച്ച ഭക്തർക്ക് അനുഗ്രഹത്തിന്റെ സന്തോഷം. പന്തീരടിപ്പൂജ കഴിഞ്ഞ് നടതുറന്നപ്പോൾ ഇരുചേരികളും നാലമ്പലത്തിനുള്ളിലേക്ക് ഭഗവതിയെ ലക്ഷ്യമാക്കി ആട്ടങ്ങകൾ എറിഞ്ഞതോടെ ചടങ്ങുകൾ സമാപിച്ചു. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ രാജർഷി മാന്ധാതാവിന്റെ ശിഷ്യരായ മുനികുമാരൻമാരും ഭദ്രകാളിയും തമ്മിൽ നടന്ന യുദ്ധത്തിന്റെ അനുസ്മരണമാണ് ചടങ്ങ്. ആട്ടങ്ങകൾ ലഭ്യമല്ലാത്തതിനാൽ ദേവസ്വം അറിയിച്ചതനുസരിച്ച് ഭക്തർ യഥേഷ്ടം ആട്ടങ്ങകൾ ശേഖരിച്ചു കൊണ്ടു വന്നിരുന്നു.

Share to