
Perinthalmanna Radio
Date: 24-11-2022
മലപ്പുറം∙ ജില്ലയ്ക്ക് ആശങ്കയായി അഞ്ചാംപനി (മീസിൽസ്) ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. അഞ്ചാംപനി ജില്ലയിൽ പടരുന്ന സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ മലപ്പുറത്തേക്കയച്ചിരിക്കുന്നത്.
അഞ്ചാംപനി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ള കൽപകഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ (48). മലപ്പുറം നഗരസഭാ പരിധി, പൂക്കോട്ടൂർ, ഊരകം, കോട്ടയ്ക്കൽ എന്നിവിടങ്ങളാണ് അഞ്ചാംപനി കൂടുതലായി കാണുന്ന മറ്റു പ്രദേശങ്ങൾ. ഇതുവരെ തീരദേശത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം നിറമരുതൂർ പഞ്ചായത്തിൽ ഒരു കേസ് കണ്ടെത്തി. ജില്ലയിൽ രോഗം ബാധിച്ചവരിൽ 7 മാസം മുതൽ 29 വയസ്സുവരെയുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി കാണുന്നത്. ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 89,000 പേർ മീസിൽസ് കുത്തിവയ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ ഏകദേശ കണക്ക്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. കൽപകഞ്ചേരി പഞ്ചായത്തിൽ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം മുതൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. രോഗനിരീക്ഷണവും ബോധവൽക്കരണ പരിപാടികളും നടത്തിയതിനോടൊപ്പം തന്നെ പ്രതിരോധകുത്തിവയ്പുകൾ എടുക്കാത്ത കുട്ടികളെ ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി, അത്തരം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള പ്രത്യേക ക്യാംപുകളും നടത്തി. ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിൽ അഞ്ചാം പനി ആശങ്കയായി പടരുന്നതിനിടെ, നിരീക്ഷണത്തിനായി ആരോഗ്യമന്ത്രാലയം കേരളത്തിലേക്കു കേന്ദ്ര സംഘത്തെ അയച്ചു. മന്ത്രാലയത്തിലെ തിരുവനന്തപുരം മേഖല ഓഫിസിൽ നിന്നുള്ള ഡോ. രുചി ജെയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മലപ്പുറം സന്ദർശിച്ചു മന്ത്രാലയത്തിനു റിപ്പോർട്ട് നൽകും. ജിപ്മെറിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഡി. ഗുണശേഖരൻ, മൈക്രോബയോളജിസ്റ്റ് ഡോ.വി.എസ്. രന്ദ്‍വ എന്നിവരാണ് സംഘത്തിലുള്ളത്.
