
Perinthalmanna Radio
Date: 29-10-2022
സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കാവശ്യമായ വരുമാന സർട്ടിഫിക്കറ്റ് നൽകൽ വലിയ പ്രതിസന്ധി തീർത്ത സാഹചര്യത്തിൽ പരിഹാരത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് രംഗത്തിറങ്ങുന്നു.
ആറുമാസത്തിനകം 60 ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ യോഗം വിളിച്ച് ക്രമീകരണമൊരുക്കണമെന്നാണ് പഞ്ചായത്ത് ഡയറക്ടർ പ്രാദേശിക സർക്കാരുകൾക്ക് നൽകിയ നിർദേശം. തദ്ദേശ സ്ഥാപന മേയർ/ചെയർമാൻ/പ്രസിഡന്റ് എന്നിവരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. പിന്നീട് വാർഡടിസ്ഥാനത്തിലോ ഓരോ പ്രദേശത്തിനുമനുയോജ്യമായ രീതിയിലോ തീരുമാനമെടുക്കും. വില്ലേജ് ഓഫീസിന്റെ ഭാരം കുറയ്ക്കുന്ന തരത്തിലുള്ള നടപടിയാണ് കൈക്കൊള്ളുക.
സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കുന്നവരെല്ലാം സെപ്റ്റംബർ ഒന്നിനും 2023 ഫെബ്രുവരി 28-നും ഇടയിൽ വില്ലേജ് ഓഫീസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഗുണഭോക്താക്കളൊന്നാകെ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി തുടങ്ങിയതോടെ വില്ലേജ് ഓഫീസർമാർ വെട്ടിലായി.
സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവിറങ്ങിയതിനുശേഷം ആ മാസവും ഒക്ടോബറിലെ ആദ്യവാരവുമായി വില്ലേജ് ഓഫീസുകളിൽനിന്ന് നൽകിയ 45.23 ലക്ഷം സർട്ടിഫിക്കറ്റുകളിൽ 34.58 ലക്ഷവും വരുമാനസർട്ടിഫിക്കറ്റായിരുന്നു.
2021-ൽ സംസ്ഥാനത്താകെ അനുവദിച്ചത് 1.4 കോടി സർട്ടിഫിക്കറ്റാണ്. ഇതിലും 40 ശതമാനം വരുമാനസർട്ടിഫിക്കറ്റായിരുന്നു. ഈ വർഷം പത്തുമാസം തികയും മുൻപ് അതിലധികം സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ഇത്രയും കുറഞ്ഞ സമയംകൊണ്ട് നൽകിയ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയിലും ഇതോടെ സംശയമുയർന്നിട്ടുണ്ട്.
