ഇടക്കിടെ സെർവർ പണിമുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ

Share to

Perinthalmanna Radio
Date: 17-11-2022

പെരിന്തൽമണ്ണ: ഇടക്കിടെ സെർവർ പണി മുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ. ഏറ്റവും കൂടുതൽ പേർ റേഷൻ വാങ്ങാൻ എത്തുന്ന രാവിലെ ഒമ്പതു മുതൽ 11.45 വരെയുള്ള സമയത്താണ് സെർവർ കൂടുതലായി പണി മുടക്കുന്നത്. ഇക്കാരണത്താൽ ഉഭോക്താക്കൾക്ക് ഇ-പോസ് സ്കാനറിൽ വിരൽ പതിച്ച് നേരിട്ട് റേഷൻ വാങ്ങാൻ കഴിയുന്നില്ല. പകരം ഒ.ടി.പി ഓപ്ഷനിലേക്ക് പോവുകയാണ്. സ്കാനറിൽ വിരൽ പതിക്കുമ്പോൾ ഒരു മിനിറ്റോളം നിശ്ചലമായി നിന്ന ശേഷം ഒ.ടി.പി അയക്കുന്ന ഓപ്ഷനിലേക്ക് പോകുകയാണ്.

ആധാറുമായി ലിങ്ക് ചെയ്ത ഗൃഹനാഥയുടെ മൊബൈൽ ഫോണിലേക്കായിരിക്കും ഒ.ടി. പി എത്തുക. പലപ്പോഴും റേഷൻ വാങ്ങാനെ എത്തുന്നവരുടെ കൈവശം ഈ ഫോൺ ഉണ്ടാകാറില്ല. ഈ നമ്പറിലേക്ക് ഒ ടി.പി വിളിച്ചു ചോദിച്ച് എന്റർ ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇക്കാരണത്താൽ നിരവധി ഉപഭോക്താക്കളാണ് റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോകുന്നത്. മാത്രമല്ല, റേഷൻ കടകളിൽ തിരക്ക് വർധിക്കുകയും ചെയ്യുന്നു. ഒ.ടി.പിയുടെ സമയം ഇപ്പോഴുള്ള ഒരു മിനിറ്റിന് പകരം രണ്ടു മിനിറ്റാക്കിയാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. തുടർച്ചയായി മൂന്നാം ദിവസമാണ് ഇങ്ങനെ റേഷൻ വിതരണം തടസ്സപ്പെടുന്നത്.

വൈകീട്ട് നാലു മുതൽ നാലര വരെ സാധാരണ പോലെ റേഷൻ കൊടുക്കാൻ കഴിയുന്നുണ്ടെങ്കിലും രാവിലെ കിട്ടാതെ മടങ്ങി പോയവരും വൈകുന്നേരങ്ങളിൽ എത്തുന്നതോടെ സെർവർ വീണ്ടും പ്രവർത്തന രഹിതമാകും. പിന്നീട് മന്ദഗതിയിൽ ഒ.ടി.പി വഴിയാണ് വിതരണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആധാർ സെർവറിന്റെ തകരാർ മുലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. മുമ്പ് ഇതേ അവസ്ഥയിൽ റേഷൻ വിതരണം തടസ്സപ്പെട്ടപ്പോൾ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും അവിടെ ഹെൽപ് ഡെസ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഹെൽപ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിക്കുനില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു.

നെറ്റ് വർക്ക് തകരാറുള്ളിത്ത് കൂടുതൽ കവറേജുള്ള 4ജി സിം കാർഡ് നൽകും എന്നൊക്കെ തീരുമാനം എടുത്തിരുന്നു എങ്കിലും ഇതൊന്നും നടപ്പായില്ല. റേഷൻ വിതരണം കാര്യക്ഷമായി നടത്താൻ നടപടി ഉണ്ടാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Share to

Leave a Reply

Your email address will not be published. Required fields are marked *