
Perinthalmanna Radio
Date: 31-12-2022
പെരിന്തൽമണ്ണ: മേലാറ്റൂർ – പുലാമന്തോൾ സംസ്ഥാന പാതയിൽ 30 കി.മീ ഭാഗത്ത് നിലച്ചു കിടക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ടി.പി ഉന്നത ഉദ്യോഗ സ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ച് കൈക്കൊണ്ട് തീരുമാനങ്ങൾ കടലാസിൽ, റോഡ് പണി അനന്തമായി മുടങ്ങി കിടന്നതോടെ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ പ്രമോജ് ശങ്കർ, ചീഫ് എൻജിനീയർ കെ.ടി. ലിസി എന്നിവർ പെരിന്തൽമണ്ണയിൽ എത്തി കരാർ കമ്പനി പ്രതിനിധികളെക്കൂടി വിളിച്ചാണ് ചർച്ച നടത്തിയത്.
കരാർ കമ്പനിയെ മാറ്റാൻ ഊർജിത നടപടി സ്വീകരിക്കും എന്നായിരുന്നു പ്രധാന തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിന് തിരുവനന്തപുരത്ത് മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരാനും ധാരണയായിരുന്നു. ഇത് നടപായില്ല. അവസാന അവസരമെന്ന നിലയിൽ പുലാമന്തോളിൽ നിന്ന് റബറൈസിങ് പണി ഉടൻ ആരംഭിക്കാനും കരാർ കമ്പനിക്ക് യോഗത്തിൽ നിർദേശം നൽകിയെങ്കിലും ഇതിനും ചലനമുണ്ടായില്ല.
വ്യാഴാഴ്ച പെരിന്തൽമണ്ണ ടൗൺ ഭാഗത്ത് ബിറ്റുമിൻ കോൺക്രീറ്റ് (ബി.സി) പ്രവൃത്തി ചെറിയ തോതിൽ ആരംഭിച്ചിരിക്കുകയാണ്. രണ്ട് ലയർ ടാറിങ് നടത്തണം. കുന്നപ്പള്ളി മുതൽ ജൂബിലി ജങ്ഷന് സമീപം വരെ കുറച്ചു ഭാഗത്ത് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്ത് തുടങ്ങിയത് നിർത്താതെ പുലാമന്തോളിൽ നിന്ന് കൂടി ആരംഭിക്കാനായിരുന്നു നിർദേശം. ഇത് രണ്ടും ചെയ്യാതെയാണ് പെരിന്തൽമണ്ണ നഗരത്തിൽ പ്രവൃത്തി തുടങ്ങിയത്. ഇതു കൊണ്ട് പറയത്തക്ക ഗുണമില്ലെന്നും അവലോകന യോഗത്തിൽ നിർദേശം നൽകിയത് പോലെ പ്രവൃത്തി നടത്താൻ കരാറുകാർ ശ്രമിക്കുന്നില്ലെന്നും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സർക്കാറിലേക്ക് റിപ്പോർട്ട് നൽകി.
കരാർ കമ്പനിയും സർക്കാറും തമ്മിലെ വടംവലിയിൽ വലയുന്നത് സംസ്ഥാന പാത ഉപയോഗിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ്. 2020 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമാണ് പൂർത്തിയാക്കാൻ സാവകാശം നൽകിയത്. എന്നാൽ, 28 മാസമായിട്ടും 45 ശതമാനം മാത്രമാണ് പൂർത്തിയായത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
