
Perinthalmanna Radio
Date: 22-08-2024
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നല്‍കാൻ വിധി.
കളി കാണാനാകാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കാനും 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നല്‍കണമെന്നും ഇല്ലെങ്കില്‍ ഒമ്ബത് ശതമാനം പലിശ ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.
കെ. മോഹൻദാസ് പ്രസിഡൻറും സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളായ കമീഷനാണ് ഉത്തരവിറക്കിയത്. കാവനൂർ സ്വദേശി കെ.പി മുഹമ്മദ് ഇഖ്ബാല്‍, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു. നസീം കരിപ്പകശ്ശേരി എന്നിവരാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ, മലപ്പുറം ജില്ല സ്‌പോർട്സ് കൗണ്‍സില്‍ എന്നിവരെ എതിർകക്ഷികളാക്കി പരാതി നല്‍കിയത്. 2022 ല്‍ മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫി മത്സരങ്ങള്‍ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. മെയ് രണ്ടിനാണ് കേരളം -ബംഗാള്‍ ഫൈനല്‍ മത്സരം നടന്നത്.
ടിക്കറ്റ് എടുത്തിട്ടും നിരവധി പേർക്ക് മത്സരം കാണാതെ മടങ്ങേണ്ടി വന്നു. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം കാണാൻ വൈകീട്ട് നാലിന് എത്തിയവർക്ക് പോലും സാധിച്ചില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഗാലറി നിറഞ്ഞതോടെ സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ വഴികളും അടച്ചു. 25,000 ലധികം പേരാണ് ഫൈനല്‍ കാണാൻ പയ്യനാട്ടെത്തിയത്. ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കേരളം ഏഴാം കിരീടത്തില്‍ മുത്തമിടുകയും ചെയ്തിരുന്നു. പരാതിക്കാർക്ക് വേണ്ടി അഭിഭാഷകരായ പി. സാദിഖലി അരീക്കോട്. എൻ.എച്ച് ഫവാസ് ഫർഹാൻ എന്നിവർ ഹാജരായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
