സംസ്ഥാനത്തെ 3893 റേഷൻ കടകള്‍ പൂട്ടണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

Share to

Perinthalmanna Radio
Date: 14-03-2025

സംസ്ഥാനത്തെ 3893 റേഷൻ കടകള്‍ പൂട്ടണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട്. റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കാൻ ഭക്ഷ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വകുപ്പുതലസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരു കടയില്‍ പരമാവധി 800 കാർഡ് വരത്തക്ക രീതിയില്‍ റേഷൻ കടകളുടെ എണ്ണം 10,000 ആയി നിജപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.

സംസ്ഥാനത്ത് 13893 റേഷൻ കടകളാണ് നിലവിലുള്ളത്. ഇവയില്‍ 15 ക്വിന്റലിന് താഴെ വിതരണം നടത്തുന്ന 85 കടകളുണ്ട്. ഇത്തരം കടകള്‍ കൂടുതലും തെക്കൻ ജില്ലകളിലാണ്. ഇവ തുടരേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. പുതിയ റേഷൻ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഓരോ കടയിലും രജിസ്റ്റർ ചെയ്ത കാർഡുകളുടെ എണ്ണവും അവർക്ക് ആവശ്യംവരുന്ന ധാന്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യാപാരികള്‍ക്ക് കമീഷൻ നല്‍കുന്നത്. പോർട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ ഈ രീതിയില്‍ കമീഷൻ നല്‍കുന്നത് തികച്ചും അശാസ്ത്രീയമാണ്. അതിനാല്‍ ഓരോ കടയിലെയും വില്‍പന മാത്രം അടിസ്ഥാനമാക്കി കമീഷൻ നിശ്ചയിക്കണമെന്നും മുൻ റേഷനിങ് കണ്‍ട്രോളർ കെ. മനോജ് കുമാർ, വിജിലൻസ് ഓഫിസർ എസ്.എസ്. അനിദത്ത്, നിയമ ഉദ്യോഗസ്ഥ കെ. ഉഷ എന്നിവർ ഉള്‍പ്പെട്ട സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

45 ക്വിന്‍റല്‍ വരെയുള്ള കടകള്‍ക്ക് നിലവില്‍ 18,000 രൂപ കമീഷന്‍ എന്നത് 22,500 രൂപയായി വർധിപ്പിക്കാം. 45 ക്വിന്‍റലിന് മുകളില്‍ വിതരണം നടത്തുന്ന ഓരോ ക്വിന്‍റലിനും നിലവില്‍ 180 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 200 രൂപയായി ഉയര്‍ത്താമെന്നും ശിപാര്‍ശയിലുണ്ട്. ഇത്തരത്തില്‍ വേതന പരിഷ്കരണം നടപ്പാക്കുമ്ബോള്‍ പ്രതിമാസം ഏഴ് കോടിയുടെ അധികബാധ്യത ഖജനാവിലുണ്ടാകും. ഇത് മറികടക്കാൻ നീല കാർഡുകാർക്ക് നല്‍കുന്ന അരിയുടെ വില നാലില്‍നിന്ന് ആറ് രൂപയായി വർധിപ്പിക്കണം. നീല കാർഡുകാർക്കുള്ള അരിവില വർധിപ്പിക്കുന്നതിലൂടെ പ്രതിമാസം 3.14 കോടി സർക്കാറിന് അധിക വരുമാനമായി ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

പഞ്ചാസാര, മണ്ണെണ്ണ വിതരണ വില വർധിപ്പിക്കണം

റേഷൻ കടകള്‍ വഴിയുള്ള പഞ്ചാസാര, മണ്ണെണ്ണ എന്നിവയുടെ വിതരണ വില വർധിപ്പിക്കണം. ഈ നടപടികളിലൂടെ സര്‍ക്കാറിന് സാമ്ബത്തിക ബാധ്യതയില്ലാതെ തന്നെ വേതന വർധനവും റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റ് ശിപാര്‍ശകള

●കെ-സ്റ്റോർ പദ്ധതിയില്‍ പരമാവധി റേഷൻ കടകളെ ഉള്‍പ്പെടുത്തണം. കൂടുതല്‍ ഉല്‍പന്നങ്ങള്‍ റേഷൻ കടകള്‍വഴി വിതരണം ചെയ്യുവാൻ കഴിയുമോയെന്ന് പരിശോധിക്കണം

●റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒമ്ബതുമുതല്‍ ഒരുമണിവരെയും വൈകീട്ട് നാല് മുതല്‍ ഏഴ് വരെയുമായി നിശ്ചയിക്കണം.

●ലൈസൻസികള്‍, കുടുംബാംഗങ്ങള്‍, സെയില്‍സ്മാൻ എന്നിവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *