വിസ്‌ഡം വിദ്യാർഥി സമ്മേളനത്തിലെ പോലീസ് ഇടപെടലിനെതിരെ വ്യാപക പ്രതിഷേധം

Share to

Perinthalmanna Radio
Date: 14-05-2025

പെരിന്തൽമണ്ണ ∙ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സംസ്ഥാന വിദ്യാർഥി സമ്മേളനം, അനുവദിച്ച സമയപരിധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി നിർത്തിവയ്പിച്ച പൊലീസ് നടപടി വിവാദത്തിൽ. ഞായറാഴ്ച നടന്ന സമ്മേളനത്തിനു രാത്രി 10 വരെയാണു സമയം അനുവദിച്ചിരുന്നത്. സമയപരിധി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരനും സംഘവും വേദിയിലെത്തി സമ്മേളനം നിർത്തി വയ്‌പിക്കുകയായിരുന്നു.

റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കി ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ സമയമെടുത്തതിനാലാണ് സമാപന സമ്മേളനം വൈകിയതെന്ന് സംഘാടകർ പറയുന്നു. 10.03 ന് പൊലീസ് മൊബൈലിൽ വിളിച്ച് സമയം കഴിഞ്ഞെന്നു ഓർമപ്പെടുത്തിയിരുന്നു. സമാപന പ്രസംഗമാണെന്നും ഉടനെ നിർത്താമെന്നും അറിയിച്ചു. എന്നാൽ, സിഐ സ്‌റ്റേജിലെത്തി പ്രസംഗകനു നേരെ ആക്രോശിച്ചതായി സംഘാടകർ പരാതിപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ തുടങ്ങിയവർക്ക് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജന.സെക്രട്ടറി ടി.കെ.അശ്‌റഫ് പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സംബന്ധിച്ച വിഡിയോ സഹിതമാണ് പരാതി നൽകിയത്. അതേസമയം, വലിയ ജനസഞ്ചയം പങ്കെടുത്ത പരിപാടി രാത്രി 10 ന് മുൻപേ നിർത്തണമെന്ന് സംഘാടകരോട് നേരത്തെ നിർദേശിച്ചിരുന്നുവെന്ന് സിഐ സുമേഷ് സുധാകരൻ പറഞ്ഞു. നാലു തവണ പരിപാടി സമയത്ത് അവസാനിപ്പിക്കാൻ സംഘാടകരോട് ഫോണിലൂടെ നിർദേശം നൽകി. കുട്ടികളെ പോകാൻ അനുവദിക്കാതെ തടഞ്ഞു വച്ചതായി സിഡബ്ലിയുസി വഴിയും അല്ലാതെയും പരാതി ഉണ്ടായി. തിരുവനന്തപുരത്തുനിന്ന് കൺട്രോൾ റൂം വഴി വിളി എത്തിയതിനു ശേഷമാണ് നേരിട്ടെത്തി നിർത്താൻ ആവശ്യപ്പെട്ടതെന്നും നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടിയിൽ മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി തുടങ്ങിയവർ പ്രതിഷേധിച്ചു. നിക്ഷിപ്ത താൽപര്യത്തിന്റെ പേരിൽ പൊലീസ് അതിക്രമം കാണിച്ചാൽ മുസ്‌ലിം ലീഗ് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നജീബ് കാന്തപുരം എംഎൽഎ, മണ്ഡലം പ്രസിഡന്റ് എ.കെ.നാസർ, ജന.സെക്രട്ടറി എസ്.അബ്‌ദുൽ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ എന്നിവർ അറിയിച്ചു.


®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *