
Perinthalmanna Radio
Date: 29-09-2025
പെരിന്തൽമണ്ണ: മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയതിനെ തുടർന്ന് നാട്ടുകാരുടെയും പൗര സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി. തൊടുപുഴ സ്വദേശിയുടെ ക്വാറിക്ക് വേണ്ടിയുള്ള അപേക്ഷ രണ്ട് പ്രാവശ്യം തള്ളിയ ഉരുൾപൊട്ടൽ പ്രദേശമായ മണ്ണാർമലയിലാണ് വീണ്ടും ഇയാൾ തന്നെ ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയത്.
ക്വാറി അപേക്ഷകൻ നിർദ്ദിഷ്ട സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് റവന്യൂഭൂമി കയ്യേറിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പും അപേക്ഷകനും തർക്കം നില നിൽക്കുന്നുമുണ്ട്. ഉരുൾ പൊട്ടൽ പ്രദേശത്ത് നിയമപരമായി ക്വാറി അനുവദിക്കാൻ കഴിയില്ല എന്നതിനാൽ ജില്ലാ ജിയോളജിസ്റ്റ് മുമ്പ് രണ്ട് തവണ ക്വാറി അപേക്ഷ തള്ളിയതാണ്. കൂടാതെ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മണ്ണാർമല സന്ദർശിച്ച് ദുരന്ത സാധ്യതാ പ്രദേശമായി അടയാള പെടുത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ ഒരു കാരണവശാലും ക്വാറി അനുവദിക്കരുതെന്നും സർവേ സ്കെച്ച് നൽകരുതെന്നും ആവശ്യപ്പെട്ട് മണ്ണാർമല പൗരസമിതി പ്രദേശത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പൗരസമിതി ചെയർമാൻ കെ. ബഷീർ, വാർഡ് മെമ്പർ ഹൈദർ തോരപ്പ, കൺവീനർ സി.പി. റഷീദ് ഷഫീഖ് തോരപ്പ, ടി.കെ. സക്കീർ ഹുസൈൻ, കെ.ടി.അലി, നിഷാദ് കോഴിശീരി എന്നിവർ നേതൃത്വം നൽകി
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
