
Perinthalmanna Radio
Date: 23-09-2024
പെരിന്തൽമണ്ണ∙ പട്ടിക്കാട് ചുങ്കം ജക്‌ഷനിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 4 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതിയായ മുഹമ്മദ് സലീമിനെ പിടികൂടാൻ സഹായിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. കവർച്ച നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴേക്കും പ്രതിയെ പൊലീസ് വലയിലാക്കി.
നഷ്ടപ്പെട്ട മുഴുവൻ മൊബൈൽ ഫോണുകളും മോഷണത്തിന് ഉപയോഗിച്ച സാമഗ്രികളും കണ്ടെടുക്കാനായി. പരാതി ലഭിച്ചതോടെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പല ഭാഗങ്ങളിൽ അന്വേഷണം നടത്തി. സംശയമുള്ള ആളുകളെ നിരീക്ഷിച്ചു. പ്രതികൾ മോഷണം കഴിഞ്ഞു പോയ ഭാഗങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും അൻപതോളം വാഹനങ്ങളും പരിശോധിച്ചു. 25 വാഹനങ്ങൾ ലിസ്റ്റ് ചെയ്ത് ആർടിഒ സൈറ്റ് വഴിയും പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് പ്രതി നിൽക്കുന്ന സ്ഥലം കണ്ടെത്താനായത്. പിന്നീട് പ്രതികൾ സഞ്ചരിച്ച വാഹനം നിർത്തിയിട്ട സ്ഥലം കണ്ടെത്തി. മൊബൈൽ ഷോപ്പിൽനിന്ന് മോഷ്ടിച്ച ബോഡി സ്പ്രേ കാറിനുള്ളിൽ പ്രതികൾ മറന്നുവച്ചിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്. വാഹനത്തിനു സമീപം മൂന്നു മണിക്കൂറോളം കാവൽ നിൽക്കുകയും ഞായറാഴ്ച പുലർച്ചെ പ്രതി എത്തിയതോടെ പിടികൂടുകയുമായിരുന്നു. കൂട്ടുപ്രതി കടന്നുകളഞ്ഞെങ്കിലും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. സ്പെഷൽ ബ്രാഞ്ച് എസ്ഐ മൻസൂർ പള്ളിക്കുന്ന്, എഎസ്ഐ ഫക്രുദ്ദീൻ അലി, ഗോപാലകൃഷ്ണൻ അലനല്ലൂർ, അമീൻ കോട്ടപ്പള്ള, എസ്‌സിപിഒ രാകേഷ്ചന്ദ്ര, ഐ.പി.രാജേഷ്, രഘുനാഥൻ കുന്നപ്പള്ളി, പ്രമോദ് കൊളത്തൂർ, സിപിഒ രാജേഷ്, രാഹുൽ, സുപിൻ ചോക്കാട്, ഷൈജു പത്തപ്പിരിയം എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
