
Perinthalmanna Radio
Date: 24-11-2024
പെരിന്തൽമണ്ണ : ഊട്ടി റോഡിലെ കെ.എം. ജൂവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ പിടിയിലായ നാലു പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഇതിൽ കണ്ണൂർ സ്വദേശികളായ രണ്ടു പ്രതികളെ അന്വേഷണസംഘം കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങി.
തൃശ്ശൂർ സ്വദേശികളായ രണ്ടു പ്രതികൾ റിമാൻഡിൽ തുടരും. തൃശ്ശൂർ വരന്തരപ്പിള്ളി കോരനൊടി കളിയങ്ങര വീട്ടിൽ സജിത്ത് കുമാർ (39), തൃശ്ശൂർ പാവറട്ടി ചിറ്റാറ്റൂർക്കര കോരാംവീട്ടിൽ നിഖിൽ (33) എന്നിവരാണ് റിമാൻഡിലുള്ളത്. കണ്ണൂർ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം ശ്രീരാജിൽ നിജിൽരാജ് (35), കണ്ണൂർ കൂത്തുപറമ്പ് പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
കരിപ്പൂർ – കൊടുവള്ളി സ്വർണംപൊട്ടിക്കൽ സംഭവങ്ങളോടെ സജീവമായ കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണംപൊട്ടിക്കൽ സംഘമാണോ പെരിന്തൽമണ്ണ കവർച്ചയുടെ പിന്നിലുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നാലു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിട്ടും അപഹരിക്കപ്പെട്ട മൂന്നരക്കിലോ സ്വർണം കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ കൂട്ടുപ്രതികളായ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. സ്വർണം അവരുടെ പക്കലാണെന്നാണ് പോലീസ് പറയുന്നത്. കവർച്ച നടത്താനുപയോഗിച്ച കാറുമായി തൃശ്ശൂരിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് നാലു പ്രതികളെ പിടികൂടുന്നത്. എന്നാൽ ഇവർ പിടിനൽകുന്നതു പോലും കവർച്ചാസംഘത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണോ എന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.
കവർച്ച നടക്കുമ്പോൾ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർപ്ലേറ്റ് പോലീസ് പിടികൂടുമ്പോഴേക്കും പ്രതികൾ മാറ്റിയിരുന്നു. മൂന്നരക്കിലോ സ്വർണവുമായി അഞ്ചു പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. പിടിയിലായ നാലു പ്രതികൾക്കെതിരേ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് പോലീസിനെ വലയ്ക്കുന്നത്.
കൂടാതെ പിടിയിലായ നാലുപേർക്ക് പരസ്പരം മുൻ പരിചയമില്ലെന്നാണ് പോലീസിനോടു പറയുന്നത്. വ്യത്യസ്ത സ്ഥലത്തു നിന്ന് വ്യത്യസ്ത സമയങ്ങളിൽ അവർ ആ വാഹനത്തിൽ കയറുകയായിരുന്നു എന്നാണ് വിവരം. വിദഗ്‌ധമായി ആസൂത്രണംചെയ്യപ്പെട്ട്, കാണാമറയത്തിരുന്ന് പ്രധാന കവർച്ചക്കാർ നിയന്ത്രിക്കുന്ന രീതിയിലാണ് സംഭവങ്ങൾ നടന്നിരിക്കുന്നതും ഇപ്പോൾ പുരോഗമിക്കുന്നതും. പിടിയിലായവർ നൽകുന്ന മൊഴിപോലും മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിലുള്ളതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
