2 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണയെ ഇന്നലെ മുൾമുനയിലാക്കി

Share to

Perinthalmanna Radio
Date: 15-12-2024

പെരിന്തൽമണ്ണ: സഹോദരങ്ങളായ 2 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണ നഗരത്തെ ഇന്നലെ ഒന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാവിലെ പത്തരയോടെയാണ് ദുബായ്പ്പടിയിൽ നിന്ന് നാലാം ക്ലാസുകാരനെയും ഒന്നാം ക്ലാസുകാരിയെയും ആണ് കാണാതായത്. വീട്ടുപരിസരത്തു നിന്നാണ് കുട്ടികളെ കാണാതായത്.

കുട്ടികളെ ആരോ ബൈക്കിൽ കയറ്റിക്കൊണ്ടു പോയെന്ന് സംശയിക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത വലിയ തോതിൽ പ്രചരിച്ചതോടെ നാടൊന്നാകെ തിരച്ചിലിനിറങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസും രംഗത്തിറങ്ങി.

സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ രാവിലെ കുട്ടികളെ വീട്ടിലാക്കി ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ മുൻപ് ഇവരുടെ അമ്മയാണ് കുട്ടികളുടെ അടുത്തുണ്ടാകാറ്. എന്നാൽ അമ്മ 2 മാസം മുൻപ് മരിച്ചു. ഇപ്പോൾ കുട്ടികൾ മാത്രമായി വീട്ടിലുള്ളപ്പോൾ അയൽവാസിയായ സ്‌ത്രീയെ ഏൽപിക്കാറാണ് പതിവ്.

ഇന്നലെ മക്കളെ വീട്ടിൽ തന്നെയാക്കിയാണ് ഇരുവരും ജോലിക്ക് പോയത്. പത്തര മണിയോടെ അയൽവാസിയായ സ്‌ത്രീ കുട്ടികളെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. ആരോ സ്‌കൂട്ടറിൽ വന്ന് കൊണ്ടു പോയതായി അന്വേഷണത്തിൽ വ്യക്തമായി. വിവരമറിഞ്ഞ് അച്ഛനും അമ്മയും ജോലി സ്ഥലത്തുനിന്ന് പാഞ്ഞെത്തി.

പോകാനിടയുള്ള ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചു. എവിടെയും എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. അന്വേഷണവുമായി ബൈക്കുകളിൽ സമീപങ്ങളിലെ യുവാക്കളും ടൗണിലിറങ്ങി. പരിസരവാസിയായ യുവാവ് ബൈക്കിൽ അന്വേഷിക്കുന്നതിനിടെയാണ് മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസിലൂടെ നടന്നു പോകുന്ന 2 കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളെ തടഞ്ഞു നിർത്തി ഇവർ തന്നെയാണെന്ന് ഉറപ്പു വരുത്തി. സ്‌കൂട്ടറിൽ വീട്ടിലെത്തിച്ച് കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. 9 വയസ്സുകാരന്റെ സുഹൃത്താണ് വൈദ്യുതസ്‌കൂട്ടറിൽ വന്ന് രാവിലെ കൂട്ടിക്കൊണ്ടുപോയത്. ലൈസൻസ് ആവശ്യമില്ലാത്ത ചെറിയ ഇരുചക്ര വാഹനമായിരുന്നു. സ്‌കൂട്ടർ പരിശീലിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ചാർജ് തീർന്ന് വാഹനം ഓഫായി.

ഇതോടെ കുട്ടികളെ തിരിച്ച് വീട്ടിലെത്തിക്കാൻ സുഹൃത്തിനും സാധിക്കാത്ത സ്ഥിതിയായി. ഇതേത്തുടർന്ന് വീട് ലക്ഷ്യമാക്കി ബൈപാസിലൂടെ ആഞ്ഞു നടക്കുകയായിരുന്നു ഇരുവരും.

തങ്ങളെ കാണാത്തതു മൂലം നാട്ടിൽ നടക്കുന്ന കോലാഹലങ്ങളൊന്നും ഇവർ അറിഞ്ഞതേയില്ല. അച്ഛനമ്മമാരുടെ സന്തോഷവും ആഹ്ലാദവും നഗരം ഏറ്റെടുക്കുകയായിരുന്നു പിന്നെ. പൊലീസിനും ഏറെ ആശ്വാസം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *