
Perinthalmanna Radio
Date: 18-07-2025
പെരിന്തൽമണ്ണ : അങ്ങാടിപ്പുറം ടൗണിൽ എത്തുന്ന കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിലെ വാഹനങ്ങൾക്ക് സൗകര്യ പ്രദമായി നിർമിക്കുന്ന വൈലോങ്ങര- ഓരാടംപാലം ബൈപാസിന് ഭൂമി ഏറ്റെടുക്കാൻ കലക്ടർ ഫണ്ട് തേടി. 3.51 കോടി രൂപയാണ് റവന്യൂ വകുപ്പ് വഴി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിൽ തേടിയത്. 1.0597 ഹെക്ടർ ഭൂമിയാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്. മുക്കാൽ കി.മീ നീളമാണ് ബൈപാസിന്. 13.6 മീറ്റർ വീതിയിൽ വരുന്ന പാതക്ക് നാലു വരിക്ക് വേണ്ട ഭൂമിയാണ് ഏറ്റെടു ക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയാക്കി ഒരാഴ്ച മുമ്പ് വിജ്ഞാപനം ഇറങ്ങിയിരുന്നു. 18 കോടി രൂപ ബൈപാസ് പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ഭൂമി ഏറ്റെടുക്കാൻ ഫണ്ട് നൽകുക. കോഴിക്കോട് പാലക്കാട് ദേശീയ പാതയിലേക്ക് ചെരിഞ്ഞാണ് കോട്ടക്കൽ, വളാഞ്ചേരി റോഡ് ചേരുന്നത്. ഇങ്ങനെ ടൗണിൽ പ്രവേശിച്ച് കോഴിക്കോട് ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും കടന്നു പോവാൻ റോഡ് മുറിച്ചു കടക്കണം. പൊതുവെ തിരക്ക് കൂടിയ അങ്ങാടിപ്പുറം ടൗണിൽ ഇത് വലിയ കുരുക്കാണ് സൃഷ്ടിക്കുന്നത്. ബൈപാസ് വന്നാൽ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽ നിന്ന് അങ്ങാടിപ്പുറത്തേക്ക് എത്തുന്ന വാഹനങ്ങൾ ടൗണിലെത്താതെ വൈലോങ്ങരയിൽ നിന്ന് തന്നെ തിരിഞ്ഞ് ഓരാടംപാലത്തിന് സമീപം ദേശീയ പാതയിലെത്താം. കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് വളാഞ്ചേരി, കോട്ടക്കൽ എന്നി വിടങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾക്കും ഇത്തരത്തിൽ അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കാതെ കടന്നു പോവാം. അതേ സമയം വലിയ കാലതാമസമാണ് ഈ പദ്ധതിക്കും സർക്കാർ വരുത്തുന്നത്. 2016ൽ അനുമതിയായ പദ്ധതി പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിൽ നിൽക്കുകയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
